സംസ്ഥാനത്തെ കടുത്ത ചൂടിന് താൽക്കാലിക ആശ്വാസമായി അടുത്ത മൂന്ന് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. കനത്ത മഴ കണക്കിലെടുത്ത് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇന്ന് എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിലാണ്
യെല്ലോ മുന്നറിയിപ്പുള്ളത്. ഞായറാഴ്ച എറണാകുളം, ഇടുക്കി, കോട്ടയം ജില്ലകളിലും തിങ്കളാഴ്ച കോട്ടയം, പത്തനംതിട്ട, കൊല്ലം ജില്ലകളിലും യെല്ലോ അലർട്ട് നിലനിൽക്കും. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കാവുന്ന ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.
തെക്കുപടിഞ്ഞാറൻ മൺസൂൺ സീസണിന്റെ അവസാന ഘട്ടത്തിലും പ്രതീക്ഷിച്ച മഴ ലഭിക്കാതിരുന്നതോടെ സംസ്ഥാനത്ത് കൊടുംചൂടാണ് അനുഭവപ്പെടുന്നത്. ഈ വർഷത്തെ കാലവർഷം കേരളത്തിൽ വലിയ രീതിയിൽ മങ്ങിപ്പോയെന്നും വരൾച്ചാ സാധ്യത മുന്നിൽ കാണണമെന്നും കാലാവസ്ഥാ നിരീക്ഷകർ മുന്നറിയിപ്പ് നൽകുന്നു. സെപ്റ്റംബർ ആദ്യവാരങ്ങളിൽ 95 ശതമാനത്തോളം മഴയുടെ കുറവാണ് സംസ്ഥാനത്ത് രേഖപ്പെടുത്തിയത്. പ്രധാന മഴക്കാല മാസങ്ങളായ ജൂണിലും ജൂലൈയിലും കാലവർഷം ദുർബലമായിരുന്നു. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദ സാധ്യതകളും കേരളത്തിൽ മഴയെത്തിക്കാൻ തുണച്ചില്ല. പ്രഖ്യാപിച്ച അലർട്ടുകളിൽ പോലും കാര്യമായ മഴ ലഭിക്കാത്ത അവസ്ഥ തുടരവെയാണ് പുതിയ മഴ മുന്നറിയിപ്പ് എത്തിയത്.















