ടാറ്റ ഗ്രൂപ്പിന്റെ മാതൃകമ്പനിയായ ടാറ്റാ സൺസിന്റെ എക്സിക്യൂട്ടീവ് ചെയർമാനായി എൻ. ചന്ദ്രശേഖരനെ (N Chandrasekaran) അഞ്ച് വർഷത്തേക്ക് കൂടി വീണ്ടും നിയമിക്കാൻ ബോർഡ് തീരുമാനിച്ചു. മുംബൈയിൽ ചേർന്ന ടാറ്റാ സൺസ് ബോർഡ് യോഗത്തിലാണ് നിർണായക തീരുമാനം.
താൻ തുടരുന്നില്ലെന്ന മുൻ തീരുമാനം ചന്ദ്രശേഖരൻ പിൻവലിച്ചതോടെയാണ് വീണ്ടും നിയമനത്തിന് വഴിയൊരുങ്ങിയത്. നിലവിലെ കാലാവധി 2027 ഫെബ്രുവരിയിലാണ് അവസാനിക്കേണ്ടിയിരുന്നത്.
നേരത്തെ ചന്ദ്രശേഖരന് കാലാവധി നീട്ടിനൽകാൻ ടാറ്റാ ട്രസ്റ്റ് ശുപാർശ ചെയ്തിരുന്നെങ്കിലും ഡയറക്ടർ ബോർഡിലെ അഭിപ്രായവ്യത്യാസങ്ങളെ തുടർന്ന് തുടരുന്നില്ലെന്ന് അദ്ദേഹം അറിയിച്ചിരുന്നു. ടാറ്റാ ട്രസ്റ്റ് ചെയർമാൻ നോയൽ ടാറ്റ ഉൾപ്പെടെയുള്ളവർ പുതിയ ചെയർമാനായി സമിതി രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും, വ്യാഴാഴ്ച ചേർന്ന യോഗത്തിൽ സമവായത്തിലെത്തുകയായിരുന്നു. 2017 മുതൽ ടാറ്റാ സൺസ് ചെയർമാനായി പ്രവർത്തിക്കുന്ന ചന്ദ്രശേഖരന് ബോർഡ് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചതോടെ നേതൃമാറ്റ ചർച്ചകൾക്ക് വിരാമമായി. അതേസമയം, ടാറ്റാ സൺസിന്റെ ഐപിഒ ലിസ്റ്റിംഗുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ യോഗത്തിൽ തീരുമാനങ്ങളൊന്നും ഉണ്ടായിട്ടില്ല.















