കണ്ണൂർ പയ്യന്നൂരിൽ അനസ്തേഷ്യ നൽകിയതിന് പിന്നാലെ ഒന്നര വയസുകാരൻ മരിച്ച സംഭവത്തിൽ അന്വേഷണം വേഗത്തിലാക്കണമെന്ന് കുഞ്ഞിന്റെ അച്ഛൻ സൂരജ്. കുറ്റക്കാരായ ഡോക്ടർമാർ ശിക്ഷിക്കപ്പെടണം. സംസ്ഥാനതല വിദഗ്ധ സമിതി വൈകാതെ ചേരണം, മുഖ്യമന്ത്രിയെ നേരിൽ കണ്ട് പരാതി നൽകുമെന്നും നീതി കിട്ടും വരെ പോരാടുമെന്നും അച്ഛന്‍ സൂരജ് പ്രതികരിച്ചു.
പയ്യന്നൂർ സ്വദേശികളായ സൂരജിന്റെയും വിജിഷയുടെയും ഏക മകനാണ് മരണപ്പെട്ട ദേവാൻഷ് ശൗര്യ. വീട്ടില്‍ കളിച്ചുകൊണ്ടിരിക്കവേ മുറ്റത്ത് വീണ് പരുക്കേറ്റ ഒന്നര വയസുകാരന്റെ മുഖത്തെയും ചുണ്ടിലെയും മുറിവിന് സ്റ്റിച്ച് ഇടാന്‍ പയ്യന്നൂര്‍ ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. എന്നാൽ നിസാര പരുക്ക് മാത്രമുള്ള കുഞ്ഞിന് ഡോക്ടർ അനസ്‌ത്യേഷ്യ
നൽകുകയായിരുന്നു. നിസാര പരുക്കു മാത്രം ഉണ്ടായിരുന്ന കുഞ്ഞിന് അനസ്തീഷ്യ നൽകേണ്ട സാഹചര്യം ഇല്ലായിരുന്നു എന്നാണ് പോസ്റ്റ്മോർട്ടം പ്രാഥമിക റിപ്പോർട്ട്. ഒരു സെന്റി മീറ്ററിൽ താഴെ മാത്രമായിരുന്നു മുറിവ്. അനസ്തീഷ്യ നൽകി 10 മിനിറ്റിനുള്ളിൽ കുഞ്ഞിന്റെ മസ്തിഷ്ക്കത്തിലേക്കുള്ള രക്തയോട്ടം നിലയ്ക്കുകയായിരുന്നു.















