ബ്രിക്സ് ഉച്ചകോടിയുടെ സംയുക്ത പ്രഖ്യാപനത്തിൽ നിലനിന്നിരുന്ന അഭിപ്രായവ്യത്യാസങ്ങൾ പരിഹരിച്ച് സമവായത്തിലെത്തിക്കുന്നതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നയതന്ത്ര ഇടപെടൽ നിർണായകമായതായി റിപ്പോർട്ടുകൾ. ഇറാൻ പ്രസിഡന്റുമായി പ്രധാനമന്ത്രി നടത്തിയ ഉഭയകക്ഷി ചർച്ചകൾക്ക് പിന്നാലെയാണ് പ്രഖ്യാപനവുമായി ബന്ധപ്പെട്ട തർക്കങ്ങൾ പരിഹരിക്കപ്പെട്ടത്.
യുഎസ്-ഇസ്രായേൽ ആക്രമണങ്ങളെക്കുറിച്ച് പ്രഖ്യാപനത്തിൽ കടുത്ത ഭാഷയിൽ രേഖപ്പെടുത്തണമെന്ന ആരംഭ നിലപാടിൽ നിന്ന് ഇറാൻ പിന്നീട് അയഞ്ഞതായി വിവരമുണ്ട്. അമേരിക്ക ഉൾപ്പെടെയുള്ള പാശ്ചാത്യ രാജ്യങ്ങൾക്കെതിരെ കടുത്ത നിലപാട് സ്വീകരിക്കണമെന്ന വാദവും ഒടുവിൽ ഒഴിവാക്കപ്പെട്ടു. ആഗോളതലത്തിൽ പുതിയ ചേരികൾ സൃഷ്ടിക്കുന്നതിന് പകരം നിലവിലെ ആഗോളക്രമത്തിൽ ആവശ്യമായ പരിഷ്കാരങ്ങൾ വരുത്തുകയാണ് വേണ്ടതെന്ന ഇന്ത്യയുടെ സമതുലിതമായ നിലപാടാണ് ഇവിടെ സ്വീകരിക്കപ്പെട്ടത്. ബ്രിക്സ് കറൻസിയെക്കുറിച്ചുള്ള പരാമർശം പ്രഖ്യാപനത്തിൽ ഒഴിവാക്കിയതും ഇന്ത്യയുടെ ഈ നിലപാടിന്റെ ഭാഗമായാണെന്ന് വിലയിരുത്തപ്പെടുന്നു.
അതേസമയം, ഇന്ത്യ-ചൈന ബന്ധത്തിൽ നിർണായക പുരോഗതിയുണ്ടായതായി ചൈനീസ് മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തു. ഇന്ത്യയും ചൈനയും പരസ്പര എതിരാളികളല്ല, മറിച്ച് വികസന പങ്കാളികളാണെന്ന നിലപാട് കൂടിക്കാഴ്ചയിൽ ഉയർന്നു കേട്ടു. ചൈനയ്ക്കെതിരായ നീക്കങ്ങൾക്കായി ഇന്ത്യൻ മണ്ണ് ഉപയോഗിക്കാൻ അനുവദിക്കില്ലെന്ന് ഇന്ത്യ ഉറപ്പുനൽകിയതായി ചൈനീസ് മാധ്യമങ്ങൾ അവകാശപ്പെട്ടു. അതിർത്തി തർക്കത്തിൽ ന്യായമായ പരിഹാരം കണ്ടെത്താൻ ഇരുരാജ്യങ്ങളും പ്രതിജ്ഞാബദ്ധമാണെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. മൂന്നാമതൊരു രാജ്യവുമായുള്ള ബന്ധം ഇന്ത്യ-ചൈന ഉഭയകക്ഷി ബന്ധത്തെ ബാധിക്കില്ലെന്ന് ഇന്ത്യ ഉറപ്പുനൽകിയതായും ചൈനീസ് വൃത്തങ്ങൾ അറിയിച്ചു.















