അർജന്റീന ഫുട്ബോൾ ടീമിന്റെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട ജി.എസ്ടി (GST) വെട്ടിപ്പ് കേസിൽ നിർണ്ണായക കണ്ടെത്തലുകളുമായി പ്രത്യേക അന്വേഷണ സംഘം (SIT). സന്ദർശനവുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകൾ നടന്നത് 13 കമ്പനികൾ വഴിയാണെന്നും ഇതിൽ ഏഴ് കമ്പനികൾക്ക് ജി.എസ്ടി രജിസ്ട്രേഷൻ പോലുമില്ലെന്നും സിറ്റ് കണ്ടെത്തി. പണമിടപാടുകൾക്കായി മാത്രം രൂപീകരിച്ച ഷെൽ കമ്പനികളാണോ ഇവയെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രധാന സംശയം.
അർജന്റീന ടീമിന്റെ സന്ദർശന കാലയളവിലാണ് ഈ കമ്പനികളുടെ പല ബാങ്ക് അക്കൗണ്ടുകളും പെട്ടെന്ന് സജീവമായതെന്ന് പരിശോധനയിൽ തെളിഞ്ഞിട്ടുണ്ട്. കേസിൽ ഉന്നതതല ഇടപെടലുകൾ നടന്നിട്ടുണ്ടോ എന്ന സംശയവും അന്വേഷണ സംഘം ശക്തമാക്കുന്നു. ജി.എസ്ടി ഈടാക്കുന്നതിൽ വകുപ്പിന് വലിയ വീഴ്ച സംഭവിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി ജി.എസ്ടി ഇൻ്റലിജൻസ് ആസ്ഥാനത്തെ ഡെപ്യൂട്ടി കമ്മീഷണറുടെ ഫോൺ രേഖകൾ പരിശോധിക്കാൻ അനുമതി വേണമെന്ന് സിറ്റ് ആവശ്യപ്പെട്ടു.
ജി.എസ്ടി ഈടാക്കാനുള്ള നടപടികൾ നിർത്തിവെക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം ലഭിച്ചത് എവിടെ നിന്നാണെന്ന് കണ്ടെത്തുകയാണ് ലക്ഷ്യം. സ്പോൺസറുമായി ബന്ധമുള്ളവരോ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരോ ഫോണിലൂടെ ബന്ധപ്പെട്ടിട്ടുണ്ടോ എന്ന് വിശദമായി പരിശോധിക്കും. അതേസമയം, സ്പോൺസർ കമ്പനിയിൽ നിന്ന് ജി.എസ്ടി ഈടാക്കാനുള്ള ഫയൽ യാതൊരു നടപടിയുമില്ലാതെ ഏഴ് മാസത്തോളം അനങ്ങാതെ കിടന്നതായും സിറ്റ് കണ്ടെത്തിയിട്ടുണ്ട്.















