ന്യൂഡൽഹി: ജന്തർമന്തറിലെ പ്രതിഷേധവുമായി ബന്ധപ്പെട്ട് കോക്രോച്ച് ജനതാ പാർട്ടി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്കും പ്രതിപക്ഷ പാർട്ടികൾക്കുമെതിരെ രൂക്ഷവിമർശനവുമായി കേന്ദ്ര പാർലമെന്ററികാര്യ മന്ത്രി കിരൺ റിജിജു. അഭിജീത് ദിപ്കെ ആംആദ്മി പാർട്ടി (AAP) പ്രവർത്തകനാണെന്നും വിദ്യാർത്ഥികളെ മറയാക്കി എഎപി രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുകയാണെന്നും റിജിജു ആരോപിച്ചു.
ജന്തർമന്തറിലെ വൻ പ്രതിഷേധം സമർത്ഥമായി കൈകാര്യം ചെയ്ത ഡൽഹി പൊലീസിനെ കേന്ദ്രമന്ത്രി പ്രശംസിച്ചു. കോൺഗ്രസ് ഭരണകാലത്താണ് ഇത്തരമൊരു സമരം നടന്നിരുന്നതെങ്കിൽ വെടിയേറ്റ് ആയിരങ്ങൾ മരിക്കുമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. പ്രതിഷേധത്തിനിടയിൽ ആരുടെയും എല്ലൊടിഞ്ഞിട്ടില്ലെന്നും ആരും ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ ഇല്ലെന്നും റിജിജു കൂട്ടിച്ചേർത്തു. വിദ്യാർത്ഥികളെന്ന വ്യാജേന നിരവധി ക്രിമിനലുകളാണ് പ്രതിഷേധത്തിൽ നുഴഞ്ഞുകയറിയത്. ഇത്രയും വലിയ പ്രതിഷേധം ആർക്കും പരിക്കേൽക്കാതെ കൈകാര്യം ചെയ്തതിനാണ് ഡൽഹി പൊലീസിന് പ്രശംസ.
ആം ആദ്മി പാർട്ടി, ഭീം ആർമി, സമാജ്വാദി പാർട്ടി തുടങ്ങിയ രാഷ്ട്രീയ സംഘടനകൾ സമരത്തിൽ പങ്കുചേരുകയും പ്രതിഷേധക്കാരെ അക്രമത്തിന് പ്രേരിപ്പിക്കുകയും ചെയ്തതായി മന്ത്രി ആരോപിച്ചു. വിദേശ ഫണ്ട് തടയുന്ന എഫ്സിആർഎ (FCRA) ഭേദഗതി മതാടിസ്ഥാനത്തിലല്ലെന്നും, വിദേശ ഫണ്ടിന്റെ വലിയൊരു വിഹിതം ലഭിക്കുന്നത് ഹിന്ദു സംഘടനകൾക്കാണെന്നും ക്രിസ്ത്യൻ മിഷണറിമാർക്ക് 16 ശതമാനം മാത്രമാണ് ലഭിക്കുന്നതെന്നും നിലവിലെ സമരങ്ങൾക്ക് പിന്നിൽ വെറും വോട്ട് ബാങ്ക് രാഷ്ട്രീയം മാത്രമാണെന്നും കിരൺ റിജിജു വ്യക്തമാക്കി.
















