മുന്‍ മന്ത്രി, ആം ആദ്മി പാര്‍ട്ടി നേതാവ് സത്യേന്ദർ ജെയിൻ അറസ്റ്റില്‍. മലിനജല സംസ്കരണ പ്ലാന്റ് ടെൻഡര്‍ ക്രമക്കേട് കേസിലാണ് അറസ്റ്റ്. ഡൽഹി പൊലീസാണ് അറസ്റ്റ് ചെയ്തത്. സത്യേന്ദർ ജെയിൻ ഉൾപ്പെടെ 6 പേരെ ആന്റി കറപ്ഷൻ ബ്രാഞ്ച് അറസ്റ്റ് ചെയ്തു. അനധികൃതമായി പ്രത്യേക സ്വകാര്യ കമ്പനിക്ക് കരാർ നൽകാൻ വ്യവസ്ഥകളിൽ തിരിമറി നടത്തിയെന്ന് എസിബി.
ബാങ്ക് അക്കൗണ്ടുകൾ വഴി 1.52 കോടി രൂപ കൈക്കൂലി വാങ്ങിയതായും കണ്ടെത്തൽ. ഡൽഹി ജൽ ബോർഡിന്റെ (ഡിജെബി) മലിനജല ശുദ്ധീകരണ പ്ലാന്റുകളുടെ നവീകരണവുമായി ബന്ധപ്പെട്ട ടെൻഡർ പ്രക്രിയയിൽ വൻതോതിലുള്ള ക്രമക്കേടുകൾ, ടെൻഡർ വ്യവസ്ഥകളിൽ കൃത്രിമം, ക്രിമിനൽ ഗൂഢാലോചന എന്നിവ ആരോപിച്ച് വിജിലൻസ് ഡയറക്ടറേറ്റ് പരാതി നൽകിയിട്ടുണ്ടെന്ന് ഡൽഹിയിലെ അഴിമതി വിരുദ്ധ ബ്രാഞ്ച് ചൊവ്വാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.
അറസ്റ്റ് പുറത്തുവന്ന് മിനിറ്റുകൾക്ക് ശേഷം, ആം ആദ്മി പാർട്ടി ഈ നീക്കത്തെ രാഷ്ട്രീയമാണെന്ന് വിശേഷിപ്പിക്കുകയും, ആരോപണവിധേയമായ ക്രമക്കേടുകൾ നടന്നപ്പോൾ സത്യേന്ദർ ജെയിൻ ജയിലിലായിരുന്നുവെന്ന് അവർ പറയുന്നു.
















