തിരുവനന്തപുരം മെട്രോ പദ്ധതിയുടെ കോംപ്രിഹെൻസീവ് മൊബിലിറ്റി പ്ലാനുമായി (CMP) ബന്ധപ്പെട്ട് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിനോട് (KMRL) കാരണം കാണിക്കൽ നോട്ടീസ് അയച്ച് സംസ്ഥാന ഗതാഗത വകുപ്പ്. ഔദ്യോഗിക ആശയവിനിമയങ്ങൾക്ക് വിരുദ്ധമായി തെറ്റിദ്ധരിപ്പിക്കുന്ന വാർത്തകൾ
മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചുവെന്നാരോപിച്ചാണ് നടപടി. സിഎംപി സർക്കാരിന് സമർപ്പിച്ചുവെന്ന് കെഎംആർഎല്ലിനെ ഉദ്ധരിച്ച് വാർത്തകൾ വന്നിരുന്നെങ്കിലും കഴിഞ്ഞ 8 മാസമായി സർക്കാർ ആവശ്യപ്പെട്ടിട്ടും റിപ്പോർട്ട് പുതുക്കി നൽകിയിരുന്നില്ലെന്ന് ഗതാഗത വകുപ്പ് വ്യക്തമാക്കുന്നു.
നിലവിൽ കെഎംആർഎൽ നൽകിയ സിഎംപി പ്രകാരം തിരുവനന്തപുരം മെട്രോ പദ്ധതിക്ക് കേന്ദ്ര അനുമതി ലഭിക്കില്ല. മെട്രോ അനുമതിക്കായി ചുരുങ്ങിയത് 20 ലക്ഷം ജനസംഖ്യ വേണമെന്നാണ് കേന്ദ്ര മാനദണ്ഡമെങ്കിലും കെഎംആർഎൽ സമർപ്പിച്ച രേഖയിൽ 16 ലക്ഷം മാത്രമാണ് കാണിച്ചിട്ടുള്ളത്. അതിനിടെ, കൊച്ചി മെട്രോ എംഡി സ്ഥാനമൊഴിഞ്ഞ ലോക്നാഥ് ബെഹ്റയ്ക്ക് പകരം മുൻ ഡിജിപി കെ. പദ്മകുമാറിനെ നിയമിക്കാൻ സാധ്യതയുള്ളതായി വിവരമുണ്ട്. കേന്ദ്ര ഡെപ്യൂട്ടേഷനിലുള്ള എം. ബീനയുടെ പേരും കൊച്ചി മെട്രോയുടെ പുതിയ എംഡി പദവിയിലേക്ക് പരിഗണനയിലുണ്ട്.















