ഓണത്തിന് മുൻപ് നെല്ലിന്റെ കുടിശ്ശിക തുക പൂർണമായും വിതരണം ചെയ്യുമെന്ന സർക്കാർ ഉറപ്പ് പാലിക്കപ്പെടാത്തതിനെ തുടർന്ന് പാലക്കാട് ജില്ലയിലെ പതിനായിരത്തോളം നെൽക്കർഷകർ കടുത്ത ദുരിതത്തിൽ. മാസങ്ങൾക്ക് മുൻപ് സംഭരിച്ച നെല്ലിന്റെ തുക ലഭിക്കാത്തതിനെ തുടർന്ന് അടുത്ത
കൊയ്ത്തിന് സമയമായിട്ടും കൃഷി ചെലവുകൾ കണ്ടെത്താനാകാതെ വലയുകയാണ് കർഷകർ. തുക ലഭിക്കാനുള്ളവരിൽ ഭൂരിഭാഗവും 70 വയസ്സ് പിന്നിട്ട മുതിർന്ന പൗരന്മാരാണ്.
കേന്ദ്ര താങ്ങുവില വിഹിതമായ 209 കോടി രൂപ അനുവദിച്ചതായും സംസ്ഥാന പ്രോത്സാഹന വിഹിതം സപ്ലൈകോയ്ക്ക് നൽകിയതായും ഭഷ്യവകുപ്പ് അറിയിച്ചിരുന്നെങ്കിലും തുക കർഷകരുടെ അക്കൗണ്ടുകളിൽ പൂർണമായി എത്തിച്ചേർന്നിട്ടില്ല. ബാങ്ക് അവധി ദിവസങ്ങളിൽ പോകും പണം
ലഭ്യമാക്കുമെന്നായിരുന്നു പ്രഖ്യാപനം. എന്നാൽ, ദിവസേന വിരലെണ്ണാവുന്ന കർഷകരുടെ അക്കൗണ്ടിലേക്ക് മാത്രമാണ് തുകയെത്തുന്നതെന്ന് കർഷകർ ആരോപിക്കുന്നു. തുക ലഭിക്കാത്തതു മൂലം അടുത്ത വിളവിറക്കാനും വളവും വിത്തും വാങ്ങാനും ബാങ്ക് വായ്പ തിരിച്ചടയ്ക്കാനും സാധിക്കാതെ പ്രതിസന്ധിയിലായിരിക്കുകയാണ് കർഷക കുടുംബങ്ങൾ.















