സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം ഈ മാസത്തെ ഏറ്റവും ഉയർന്ന നിലയിലെത്തി. ഇന്നലെ മാത്രം 99.39 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് രേഖപ്പെടുത്തിയത്. പീക്ക് ടൈമിൽ ആവശ്യകത 5348 മെഗാവാട്ടിലേക്ക് ഉയർന്നതോടെ ഇന്ന് സംസ്ഥാനത്ത് ഭാഗികമായി വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തിയേക്കുമെന്ന് കെഎസ്ഇബി മുന്നറിയിപ്പ് നൽകി. നിലവിൽ 900 മെഗാവാട്ടിന്റെ കുറവാണ് കണക്കാക്കുന്നത്. എന്നാൽ രാത്രി പവർ എക്സ്ചേഞ്ചിൽ നിന്ന് ആവശ്യത്തിന് വൈദ്യുതി ലഭ്യമായാൽ നിയന്ത്രണം ഒഴിവാക്കാൻ സാധിക്കുമെന്നാണ് വിലയിരുത്തൽ.
കടുത്ത പ്രതിസന്ധിക്കിടയിലും തുടർച്ചയായ രണ്ടാം ദിവസവും സംസ്ഥാനത്ത് നിയന്ത്രണം ഒഴിവാക്കാൻ സാധിച്ചത് ആശ്വാസമായി. കേന്ദ്ര വിഹിതമായ 1610 മെഗാവാട്ട് പൂർണ്ണമായി ലഭിച്ചതും പവർ ഗ്രിഡിൽ നിന്നുള്ള പിന്തുണയുമാണ് ഇതിന് സഹായിച്ചത്. അയൽസംസ്ഥാനങ്ങളായ തമിഴ്നാട്ടിലും കർണാടകയിലും ഉപഭോഗം കുറഞ്ഞതും ഗ്രിഡ് ഫ്രീക്വൻസി കൃത്യമായി നിലനിന്നതും കേരളത്തിന് അനുകൂലമായി. പീക്ക് ടൈം ഉപഭോഗം 5196 മെഗാവാട്ടും പ്രതിദിന ഉപഭോഗം 93 ദശലക്ഷം യൂണിറ്റിന് മുകളിലുമായിരുന്നു.
അതിനിടെ, പ്രതിസന്ധി പരിഹരിക്കാൻ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വൈദ്യുതി എത്തിക്കാൻ കെഎസ്ഇബി ശ്രമം ഊർജിതമാക്കിയിട്ടുണ്ട്. എന്നാൽ ഉയർന്ന വില നൽകി അടിയന്തരമായി വൈദ്യുതി വാങ്ങേണ്ടതില്ലെന്ന നിലപാടിലാണ് സർക്കാർ. പരിഹാരമെന്ന നിലയിൽ കൂടുതൽ സ്ഥാപനങ്ങളുമായി കരാറുകളിൽ ഏർപ്പെടാനുള്ള സാധ്യതകളും കെഎസ്ഇബി പരിശോധിച്ചു വരികയാണ്.















