എഐസിസി (AICC) ആസ്ഥാനത്ത് നടന്ന സ്വാതന്ത്ര്യദിനാഘോഷത്തിനിടെ വന്ദേമാതരം ആലാപനം തടസ്സപ്പെടുത്തിയെന്ന പരാതിയിൽ ഡൽഹി പൊലീസ് അന്വേഷണം ആരംഭിച്ചു. സോണിയ ഗാന്ധി, രാഹുൽ ഗാന്ധി എന്നിവർക്കെതിരെ ഐപി എസ്റ്റേറ്റ് പൊലീസ് സ്റ്റേഷനിൽ ലഭിച്ച പരാതികളിലാണ് അന്വേഷണം പുരോഗമിക്കുന്നത്.
സ്വാതന്ത്ര്യദിന ചടങ്ങിനിടെ വന്ദേമാതരം ആലാപനം തടയാൻ സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും ശ്രമിച്ചുവെന്നും ദേശീയ ഗാനത്തെ അവഹേളിച്ചുവെന്നുമാണ് ബിജെപിയുടെയും അഭിഭാഷകരുടെയും പരാതി. സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്നും സോണിയ ഗാന്ധി രാജ്യത്തോട് മാപ്പ് പറയണമെന്നും ആഭ്യന്തര മന്ത്രി അമിത് ഷാ അടക്കമുള്ള ബിജെപി നേതാക്കൾ ആവശ്യപ്പെട്ടു. എല്ലാ സംസ്ഥാനങ്ങളിലും സോണിയ ഗാന്ധിക്കെതിരെ പരാതി നൽകാനും പ്രതിഷേധം ശക്തമാക്കാനുമാണ് ബിജെപി തീരുമാനം.
















