കവി, ദേശീയഗാന ശില്പി, സാമൂഹ്യ പരിഷ്കർത്താവ്, തത്വചിന്തകൻ എന്നീ നിലകളിൽ ഭാരതത്തിന്റെ പ്രകാശഗോപുരമായി നിലകൊണ്ട രവീന്ദ്രനാഥ ടാഗോറിന്റെ ഓർമ്മകൾക്ക് ഇന്ന് 85 വർഷം തികയുന്നു. സാഹിത്യത്തിനുള്ള നൊബേൽ പുരസ്കാരം ആദ്യമായി ഏഷ്യയിലെത്തിച്ച പ്രതിഭയാണ് ടാഗോർ.
കാവ്യാനുഭൂതികളുടെ സുന്ദരതീരങ്ങളിലേക്ക് ഇന്ത്യയെ വഴിനടത്തിയ അദ്ദേഹം പ്രകൃതിയെയും ഈശ്വരനെയും പ്രണയത്തെയും തന്റെ രചനകളിൽ ഒന്നിച്ച് ആവാഹിച്ചെടുത്തു. അറിവ് പ്രകൃതിയുടെ മടിത്തട്ടിൽ നിന്ന് സ്വായത്തമാക്കണമെന്ന സങ്കൽപ്പത്തിലാണ് ടാഗോർ ശാന്തിനികേതന്‍ തറക്കല്ലിട്ടത്. പിന്നീട് അത് വിശ്വഭാരതി സർവകലാശാലയായി വളരുകയും ലോകത്തെ മുഴുവൻ ഒരു തറവാടായി കാണുന്ന ടാഗോറിയൻ ദർശനം അവിടെ പുലരുകയും ചെയ്തു.
ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന് വലിയ ആത്മവീര്യമാണ് ടാഗോറിന്റെ എഴുത്തുകൾ നൽകിയത്. 1911-ലെ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ കൽക്കട്ട സമ്മേളനത്തിലാണ് ടാഗോർ രചിച്ച ‘ജനഗണമന’ ആദ്യമായി അവതരിപ്പിക്കപ്പെടുന്നത്. കാലമെത്ര കഴിഞ്ഞാലും ഭാരതീയ മനസ്സുകളിൽ മായാതെ കിടക്കുന്നതാണ് ടാഗോർ എന്ന യുഗപ്രഭാവന്റെ ഓർമ്മകൾ.















