സാമ്പത്തിക പ്രതിസന്ധിയും കോടികളുടെ കുടിശ്ശിക ബാധ്യതകളും മൂലം സ്വകാര്യ വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന്റെ പ്രവർത്തനം ഗുരുതര പ്രതിസന്ധിയിൽ. ജീവനക്കാർക്ക് ശമ്പളം നൽകാത്തതും വിമാനത്താവളങ്ങൾക്ക് നൽകേണ്ട തുക കുടിശ്ശികയായതും കമ്പനിയെ കടുത്ത വെല്ലുവിളിയിലാക്കിയിരിക്കുകയാണ്. കുടിശ്ശികയെ തുടർന്ന് കഴിഞ്ഞ ദിവസം ദുബായ് വിമാനത്താവളത്തിൽ സ്പൈസ് ജെറ്റ് വിമാനം ഇറങ്ങുന്നത് തടഞ്ഞിരുന്നു. ഒടുവിൽ പണമടച്ച ശേഷമാണ് ലാൻഡിംഗിന് അനുമതി ലഭിച്ചത്.
പ്രതിസന്ധിയെ തുടർന്ന് കൊച്ചി-ഫുജൈറ സർവ്വീസ് റദ്ദാക്കി. ദുബായ്-കൊച്ചി വിമാനം അഞ്ച് മണിക്കൂർ വൈകിയാണ് പുറപ്പെടുന്നത്. രാത്രി 9.35-ന് പുറപ്പെടേണ്ട കൊച്ചി-ഫുജൈറ വിമാനം നാളെ പുലർച്ചെ 1.30-നേ പുറപ്പെടൂ എന്ന് അധികൃതർ അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളിലും മണിക്കൂറുകളോളം സർവ്വീസുകൾ വൈകിയത് മൂലം നൂറുകണക്കിന് യാത്രക്കാരാണ് കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ കുടുങ്ങിയത്.
കൊച്ചിയിൽ വെറും 14 ജീവനക്കാർ മാത്രമാണ് സ്പൈസ് ജെറ്റിനുള്ളത്. വിമാനം വൈകുന്നതിൽ കമ്പനി ജീവനക്കാർക്കും വ്യക്തമായ ഉത്തരമില്ല. തങ്ങൾക്ക് നാല് മാസമായി ശമ്പളം ലഭിച്ചിട്ടില്ലെന്നും മറ്റ് വഴികൾ നോക്കാനുമാണ് ജീവനക്കാർ യാത്രക്കാരോട് പറയുന്നത്. ജീവനക്കാരുടെയും ക്രൂ അംഗങ്ങളുടെയും ഹോട്ടൽ താമസസൗകര്യ ഇനത്തിലും ലക്ഷക്കണക്കിന് രൂപയുടെ കുടിശ്ശികയാണുള്ളത്.

















