സംസ്ഥാനത്ത് മഴ മാറിനിന്നതോടെ താപനില കുതിച്ചുയരുന്നു. അടുത്ത മൂന്ന് ദിവസത്തേക്ക് കടുത്ത ചൂട് തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. വിവിധ ജില്ലകളിൽ സാധാരണയേക്കാൾ 3 മുതൽ 4 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യതയുണ്ട്. ഇതിനൊപ്പം അന്തരീക്ഷത്തിൽ അൾട്രാവയലറ്റ് (UV) രശ്മികളുടെ വികിരണ തോതും ക്രമാതീതമായി വർദ്ധിച്ചിട്ടുണ്ട്.
കഴിഞ്ഞദിവസം കൊല്ലം പുനലൂരിലാണ് സംസ്ഥാനത്തെ ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയത് (36.2°C). ഇത് സാധാരണ ലഭിക്കേണ്ടതിനേക്കാൾ 4.7°C കൂടുതലാണ്. പല ജില്ലകളിലും സാധാരണയേക്കാൾ 2°C വരെ ഉയർന്ന നിലയിലാണ് ചൂട്. നിലവിൽ യു.വി. ഇൻഡക്സ് 7 മുതൽ 8 വരെ ഉയർന്നത് ജനങ്ങൾക്ക് കടുത്ത ആരോഗ്യഭീഷണി സൃഷ്ടിക്കുന്നുണ്ട്.
സൂപ്പർ എൽനിനോ പ്രതിഭാസത്തെ തുടർന്ന് അന്തരീക്ഷത്തിൽ മഴമേഘങ്ങൾ കുറഞ്ഞതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം. കൂടാതെ സൂര്യരശ്മികൾ ലംബമായി കേരളത്തിൽ പതിക്കുന്ന സമയമായതും താപനില ഉയരാൻ ഇടയാക്കുന്നു. ഉയർന്ന ചൂട് സൂര്യാഘാതത്തിനും നിർജ്ജലീകരണത്തിനും കാരണമാകുമെന്നതിനാൽ പൊതുജനങ്ങൾ പകൽ സമയങ്ങളിൽ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി നിർദ്ദേശിച്ചു.

















