ന്യൂഡൽഹി: ദക്ഷിണ ഡൽഹിയിലെ സത്യനികേതനിൽ അഞ്ചുനില ഹോസ്റ്റൽ കെട്ടിടം തകർന്നു വീണുണ്ടായ ദാരുണ അപകടത്തിൽ മരണം ആറായി ഉയർന്നു. തകർന്നുവീണ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്നും കൂടുതൽ മൃതദേഹങ്ങൾ കണ്ടെടുത്തതോടെയാണ് മരണസംഖ്യ ഉയർന്നത്. ദേശീയ ദുരന്തനിവാരണ സേനയുടെയും (NDRF) ഫയർഫോഴ്സിന്റെയും ഡൽഹി പോലീസിന്റെയും നേതൃത്വത്തിൽ തെരച്ചിലും രക്ഷാപ്രവർത്തനവും കൂടുതൽ ശക്തമാക്കി.
അതിനിടെ, അപകടസ്ഥലത്ത് കൂടുതൽ ആധുനിക സജ്ജീകരണങ്ങളും സാങ്കേതിക വിദ്യകളും ഉപയോഗിച്ച് അവശിഷ്ടങ്ങൾ നീക്കം ചെയ്യാനുള്ള നടപടികൾ വേഗത്തിലാക്കിയിട്ടുണ്ട്. അപകടത്തിൽപ്പെട്ടവർക്കായി പ്രാർത്ഥിക്കുന്നുവെന്നും സാധ്യമായ എല്ലാ സഹായങ്ങളും നൽകി രക്ഷാപ്രവർത്തനം വേഗത്തിലാക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും ഡൽഹി ലഫ്റ്റനന്റ് ഗവർണർ വി.കെ. സക്സേന അറിയിച്ചു.
അവശിഷ്ടങ്ങൾക്കിടയിൽ കൂടുതൽ ആളുകൾ കുടുങ്ങിക്കിടക്കാൻ സാധ്യതയുണ്ടെന്ന വിലയിരുത്തലിൽ രാത്രിയിലും തുടർച്ചയായി തെരച്ചിൽ നടത്തിവരികയാണ്. പരിക്കേറ്റവർ സമീപത്തെ വിവിധ ആശുപത്രികളിൽ ചികിത്സയിൽ തുടരുകയാണ്.

















