ബലൂചിസ്ഥാൻ പ്രവിശ്യയിൽ പാകിസ്ഥാൻ സൈന്യവും ബലൂച് ലിബറേഷൻ ആർമിയും (ബി.എൽ.എ) തമ്മിലുള്ള ഏറ്റുമുട്ടൽ കനക്കുന്നു. സെപ്റ്റംബർ ഒന്ന് മുതൽ ഏഴ് വരെയുള്ള ദിവസങ്ങളിൽ നടന്ന 28 വ്യത്യസ്ത ആക്രമണങ്ങളിലായി 52 പാക് സൈനികരെ വധിച്ചതായി ബലൂച് ലിബറേഷൻ ആർമി അവകാശപ്പെട്ടു. ക്വറ്റ, പസ്നി, ഖറാൻ, കലാത്, തുർബത്ത് തുടങ്ങി പ്രവിശ്യയിലെ പ്രധാന മേഖലകളിലാണ് പാക് സൈന്യത്തിന് നേരെ ആക്രമണങ്ങൾ നടന്നതെന്ന് ബി.എൽ.എ വക്താവ് ജീയാന്ദ് ബലൂച് പ്രസ്താവനയിൽ അറിയിച്ചു.
ആക്രമണത്തിൽ നിരവധി സൈനികർക്ക് പരിക്കേറ്റതായും, പാക് സേനയുമായുള്ള ഏറ്റുമുട്ടലിൽ 12 ബി.എൽ.എ അംഗങ്ങൾ കൊല്ലപ്പെട്ടതായും സംഘടന സ്ഥിരീകരിച്ചു. എന്നാൽ ബി.എൽ.എയുടെ ഈ അവകാശവാദങ്ങളും കണക്കുകളും മറ്റ് അന്താരാഷ്ട്ര വാർത്താ ഏജൻസികളോ സ്വതന്ത്ര കേന്ദ്രങ്ങളോ സ്ഥിരീകരിച്ചിട്ടില്ല.
അതേസമയം, സെപ്റ്റംബർ 6, 7 തീയതികളിൽ ഖറാൻ, വാഷുക് ജില്ലകളിൽ നടത്തിയ തിരിച്ചടിയിൽ 11 ബി.എൽ.എ വിമതരെ വധിച്ചതായി പാകിസ്ഥാൻ സൈന്യവും പ്രസ്താവനയിലൂടെ അവകാശപ്പെട്ടു. മേഖലയിൽ സംഘർഷം നിലനിൽക്കുന്നതിനാൽ സൈനിക നീക്കം ശക്തമാക്കിയിരിക്കുകയാണ് പാകിസ്ഥാൻ.















