റദ്ദാക്കിയ ദീർഘകാല വൈദ്യുതി വാങ്ങൽ കരാറുകൾ പുനഃസ്ഥാപിക്കണമെന്ന ഹർജി അടിയന്തരമായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് കേരള സർക്കാർ സുപ്രീം കോടതിയെ സമീപിച്ചു. കരാറുകൾ റദ്ദാക്കിയതിനെ തുടർന്ന് കുറഞ്ഞ നിരക്കിലുള്ള വൈദ്യുതി ലഭിക്കാതെ വന്നതാണ്
സംസ്ഥാനത്ത് രൂക്ഷമായ വൈദ്യുതി പ്രതിസന്ധിക്കും കനത്ത സാമ്പത്തിക ബാധ്യതയ്ക്കും കാരണമായതെന്ന് സർക്കാർ വ്യക്തമാക്കുന്നു. റദ്ദാക്കൽ മൂലം ഇതുവരെ 12,570 കോടി രൂപയുടെ ഭീമമായ നഷ്ടമുണ്ടായെന്നും, 2024–25 സാമ്പത്തിക വർഷത്തിൽ മാത്രം 748.20 കോടി രൂപയുടെ നഷ്ടം സംഭവിച്ചെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.
2014-ൽ ജാബുവ പവർ, ജിൻഡൽ പവർ, ജിൻഡൽ ഇന്ത്യ തെർമൽ പവർ എന്നീ കമ്പനികളുമായി യൂണിറ്റിന് 4.29 രൂപ നിരക്കിൽ 25 വർഷത്തേക്ക് 472 മെഗാവാട്ട് വൈദ്യുതി വാങ്ങാനായിരുന്നു കരാർ. 2016 മുതൽ വിതരണം നടന്നിരുന്നെങ്കിലും, നടപടിക്രമങ്ങളിലെ വീഴ്ച ചൂണ്ടിക്കാട്ടി 2023 മേയിൽ സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ ഇത് തടയുകയായിരുന്നു. പിന്നീട് കമ്മീഷൻ കരാർ പുനഃസ്ഥാപിച്ചെങ്കിലും സ്വകാര്യ കമ്പനികൾ നൽകിയ അപ്പീലിൽ അപ്പലേറ്റ് ട്രിബ്യൂണലിൽ നിന്ന് കേരളത്തിന് തിരിച്ചടിയുണ്ടായി. ഇതിനെതിരെ നൽകിയ ഹർജിയാണ് അടിയന്തരമായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാരിന്റെ സ്റ്റാന്റിങ് കൗൺസൽ മർസൂഖ് ബാഫഖി തങ്ങൾ മുഖേന ഫയൽ ചെയ്തിരിക്കുന്നത്.















