സ്വാതന്ത്ര്യദിനാഘോഷങ്ങളിലും സർക്കാറിന്റെ മറ്റ് ഔദ്യോഗിക ചടങ്ങുകളിലും വന്ദേമാതരം പൂർണമായി ആലാപനം ചെയ്യണമെന്ന ഉത്തരവിനെതിരെ യു.ഡി.എഫ് സർക്കാരിനെയും മുസ്ലിം ലീഗിനെയും രൂക്ഷമായി വിമർശിച്ച് മുഹമ്മദ് റിയാസ്. കേരളത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് മന്ത്രിമാരുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ വന്ദേമാതരം പൂർണ്ണമായി പാടിയതെന്നും യഥാർത്ഥ മതവിശ്വാസികൾക്കോ ഹിന്ദു മതവിശ്വാസികൾക്കോ ഈ നടപടി അംഗീകരിക്കാൻ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ബി.ജെ.പി ഭരിച്ചാൽ എന്താണോ സംഭവിക്കുക അതാണ് യു.ഡി.എഫ് സർക്കാർ കേരളത്തിൽ നടപ്പിലാക്കുന്നത്. ഇതിന്റെ ഏറ്റവും അവസാനത്തെ ഉദാഹരണമാണ് വന്ദേമാതരം വിവാദം. സർക്കാറിന്റെ തുടക്കത്തിൽ തന്നെ ഉയർന്ന ഈ വിഷയം മുഖ്യമന്ത്രി ബോധപൂർവം അഡ്ജസ്റ്റ് ചെയ്തതാണ്. ചീഫ് സെക്രട്ടറിയുടെ സർക്കുലർ ഏറെ ഗൗരവമുള്ളതാണെന്നും സർക്കാർ അറിയാതെ ചീഫ് സെക്രട്ടറിക്ക് ഉത്തരവിറക്കാൻ കഴിയില്ലെന്നും റിയാസ് ചൂണ്ടിക്കാട്ടി. വിഷയം ഉയർന്നു വന്നിട്ടും മുസ്ലിം ലീഗ് പാർട്ടി കൃത്യമായ നിലപാടില്ലാതെ നിലകൊള്ളുകയാണെന്നും അദ്ദേഹം വിമർശിച്ചു.
അതേസമയം, സ്വാതന്ത്ര്യദിനാഘോഷത്തിൽ വന്ദേമാതരം മുഴുവൻ പാടാൻ നിർദ്ദേശം നൽകിയിട്ടില്ലെന്നാണ് രാജ്ഭവന്റെ വിശദീകരണം. പൂർണമായി ചൊല്ലാൻ തീരുമാനിച്ചിട്ടില്ലെന്ന് ആഭ്യന്തര, വ്യവസായ മന്ത്രിമാർ വ്യക്തമാക്കിയപ്പോൾ, രാജ്ഭവന്റെ നിർദ്ദേശപ്രകാരമാണ് സർക്കുലർ എന്ന വിചിത്രമായ വിശദീകരണമാണ് വിദ്യാഭ്യാസ മന്ത്രി നൽകിയത്. സ്വാതന്ത്ര്യദിനാഘോഷങ്ങൾക്കായി പ്രോട്ടോക്കോൾ വിഭാഗം നൽകിയ സർക്കുലറിൽ വന്ദേമാതരം പാടുന്നതിനെ കുറിച്ച് പരാമർശമില്ലെന്നും ദേശീയ ഗാനത്തെ കുറിച്ച് മാത്രമാണ് ഉള്ളതെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.















