ന്യൂഡൽഹി: വടക്കൻ അറേബ്യൻ കടലിൽ ഇന്ത്യൻ യുദ്ധക്കപ്പലിൽ പാകിസ്ഥാൻ കപ്പൽ വന്നിടിച്ച സംഭവത്തിൽ പാകിസ്ഥാൻ നടത്തുന്ന അടിസ്ഥാനരഹിതമായ ആരോപണങ്ങൾ പൂർണ്ണമായും തള്ളി ഇന്ത്യ. അന്താരാഷ്ട്ര നാവിക നിയമങ്ങളും ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ഉഭയകക്ഷി കരാറുകളും ലംഘിച്ചുകൊണ്ടാണ് പാകിസ്ഥാന്റെ ‘പിഎൻഎസ് ഹുനയിൻ’ എന്ന കപ്പൽ ഇന്ത്യൻ നാവികസേനയുടെ ‘ഐഎൻഎസ് കൊൽക്കത്ത’യിൽ വന്നിടിച്ചതെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
നാവികസേനകൾ കടലിൽ മൂന്ന് നോട്ടിക്കൽ മൈൽ ദൂരം പാലിക്കണമെന്നും സൈനിക അഭ്യാസങ്ങൾ മുൻകൂട്ടി അറിയിക്കണമെന്നുമുള്ള 1991-ലെ ഉഭയകക്ഷി കരാറിലെ 10-ാം വകുപ്പാണ് പാകിസ്ഥാൻ ലംഘിച്ചത്. അപകടകരമായ രീതിയിൽ കപ്പൽ മറികടക്കാൻ ശ്രമിച്ചതാണ് കൂട്ടിയിടിക്ക് കാരണമായത്. സംഭവത്തിന് പിന്നാലെ ഇന്ത്യ പാകിസ്ഥാൻ നയതന്ത്രപ്രതിനിധിയെ വിളിച്ചുവരുത്തി കടുത്ത പ്രതിഷേധം അറിയിച്ചിരുന്നു. എന്നാൽ, തങ്ങളുടെ വീഴ്ച മറച്ചുവെക്കാൻ ഇന്ത്യയാണ് കടന്നുകയറിയതെന്ന കള്ളപ്രചാരണമാണ് പാകിസ്ഥാൻ ഉന്നയിക്കുന്നത്.
പാകിസ്ഥാന്റെ പ്രതികരണം പ്രതീക്ഷിച്ചത് പോലെ തന്നെയാണ് എന്ന് വ്യക്തമാക്കിയ വിദേശകാര്യ വക്താവ് രൺധീർ ജയ്സ്വാൾ, ഇത്തരം വ്യാജപ്രചാരണങ്ങൾ അവസാനിപ്പിച്ച് ഇരുരാജ്യങ്ങളും തമ്മിലുള്ള കരാറുകൾ പാലിക്കാൻ പാകിസ്ഥാൻ തയ്യാറാകണമെന്ന് ആവശ്യപ്പെട്ടു. ഐഎൻഎസ് കൊൽക്കത്തയ്ക്ക് വലിയ കേടുപാടുകൾ സംഭവിച്ചിട്ടില്ലെന്നും അത് ദൗത്യത്തിൽ തുടരുകയാണെന്നും അദ്ദേഹം അറിയിച്ചു. ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ പാകിസ്ഥാൻ സൈനിക യൂണിറ്റുകൾ കരാറുകൾ കൃത്യമായി പാലിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.















