ഇസ്ലാമാബാദ്: പശ്ചിമേഷ്യൻ സംഘർഷങ്ങളെ തുടർന്ന് ആഗോളവിപണിയിൽ അസംസ്കൃത എണ്ണവില കുതിച്ചുയർന്നതോടെ രൂക്ഷമായ ഇന്ധന പ്രതിസന്ധിയിലായ പാക്കിസ്ഥാൻ രാജ്യത്ത് ‘സ്മാർട്ട് ലോക്ക്ഡൗൺ’ ഏർപ്പെടുത്താൻ ആലോചിക്കുന്നു. ഇന്ധന ഉപയോഗം കുറയ്ക്കുന്നതിന്റെ ഭാഗമായി തൊഴിൽ ദിനങ്ങൾ ചുരുക്കുന്നതടക്കമുള്ള കടുത്ത നിയന്ത്രണങ്ങൾ കൊണ്ടുവരാനാണ് സർക്കാർ നീക്കം.
പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് നിർദ്ദേശങ്ങൾ ഉയർന്നുവന്നത്.
പ്രധാന നിർദ്ദേശങ്ങൾ:
- ആഴ്ചയിൽ 4 ദിവസം ജോലി: സർക്കാർ-സ്വകാര്യ ഓഫീസുകളിൽ പ്രവർത്തിദിനങ്ങൾ നാല് ദിവസമായി ചുരുക്കി വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ അവധി നൽകുക.
- വർക്ക് ഫ്രം ഹോം: ഔദ്യോഗിക ആവശ്യങ്ങൾക്കല്ലാതെ ജീവനക്കാരുടെ യാത്ര പരമാവധി ഒഴിവാക്കാൻ ഓൺലൈൻ ജോലി സംവിധാനം പ്രോത്സാഹിപ്പിക്കുക.
- വ്യാപാര സ്ഥാപനങ്ങൾക്ക് നിയന്ത്രണം: വിപണികളുടെയും കടകളുടെയും പ്രവർത്തന സമയം ക്രമീകരിക്കുക.
തുടർച്ചയായ ദിവസങ്ങളിൽ പാക്കിസ്ഥാനിൽ പെട്രോൾ, ഡീസൽ വില വർധിപ്പിച്ചിരുന്നു. പുതിയ നിരക്ക് പ്രകാരം പാക്കിസ്ഥാനിൽ പെട്രോൾ ലിറ്ററിന് 384.34 രൂപയും ഡീസലിന് 415.83 രൂപയുമായി കുതിച്ചുയർന്നു. ഹോർമുസ് കടലിടുക്ക് വഴിയുള്ള എണ്ണ നീക്കം തടസ്സപ്പെട്ടതും സൗദി അറേബ്യയിലെ എണ്ണ പൈപ്പ് ലൈനുകൾക്ക് നേരെയുണ്ടായ ആക്രമണങ്ങളുമാണ് വിപണിയെ പ്രതികൂലമായി ബാധിച്ചത്.
അതിനിടെ, ഇന്ധനവിലക്കയറ്റത്തിൽ ആശ്വാസമായി മോട്ടോർ സൈക്കിൾ, റിക്ഷാ ഉടമകൾക്ക് സർക്കാർ പ്രത്യേക ഇന്ധന സബ്സിഡി പദ്ധതിയും പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ സ്മാർട്ട് ലോക്ക്ഡൗൺ നടപ്പിലാക്കിയാൽ അത് കച്ചവടത്തെയും സാമ്പത്തിക വ്യവസ്ഥയെയും തകർക്കുമെന്ന മുന്നറിയിപ്പുമായി പാകിസ്ഥാനിലെ വ്യവസായ സംഘടനകൾ രംഗത്തെത്തിയിട്ടുണ്ട്.















