പാലാ: കാൻസർ ചികിത്സാരംഗത്ത് അത്യാധുനിക സാങ്കേതികവിദ്യയും കരുതലും സമന്വയിപ്പിച്ച് പുതിയ ചരിത്രം കുറിച്ച പാലാ മാർ സ്ലീവാ കാൻസർ കെയർ ആൻഡ് റിസർച്ച് സെന്റർ വിജയകരമായ ഒരു വർഷം പൂർത്തിയാക്കി. മാർ സ്ലീവാ മെഡിസിറ്റിയുടെ വാർഷികത്തോടനുബന്ധിച്ച് കഴിഞ്ഞ വർഷം സെപ്റ്റംബർ 14നായിരുന്നു ലോകോത്തര നിലവാരമുള്ള ഈ കാൻസർ ചികിത്സാ കേന്ദ്രത്തിന് തുടക്കം കുറിച്ചത്. ആശുപത്രിയുടെ അനക്സ്-1 ൽ പ്രവർത്തിക്കുന്ന ഈ സെന്റർ, വ്യക്തികേന്ദ്രീകൃതമായ കാൻസർ പരിചരണം താങ്ങാനാവുന്ന ചെലവിൽ ലഭ്യമാക്കുക എന്ന ദർശനത്തോടെയാണ് പാലാ രൂപത ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ടിന്റെ ദീർഘവീക്ഷണത്തിൽ സ്ഥാപിതമായത്.
ഒരു വർഷത്തെ നേട്ടങ്ങൾ:
ഒരു വർഷം പിന്നിടുമ്പോൾ, ആയിരത്തിലധികം പെറ്റ്-സിടി സ്കാനുകൾ കൃത്യമായ രോഗനിർണയത്തിനും സ്റ്റേജിംഗിനും (staging) ഈ കേന്ദ്രത്തിൽ നിന്ന് ലഭ്യമാക്കി. കൂടാതെ, 500-ലധികം റേഡിയോതെറാപ്പി ചികിത്സകളും 2000-ൽ പരം ആളുകൾക്ക് സ്തനാർബുദ സ്ക്രീനിംഗ് സേവനങ്ങളും (Mammography & AI-based Thermalytix camps) വിജയകരമായി പൂർത്തിയാക്കി. രോഗം നേരത്തെ കണ്ടെത്താനും, കൃത്യതയോടെ ചികിത്സ നൽകാനും, രോഗികൾക്ക് ആത്മവിശ്വാസം പകരാനും ഈ പ്രവർത്തനങ്ങളിലൂടെ സാധിച്ചു.
അത്യാധുനിക സൗകര്യങ്ങൾ:
ഏഴ് മിനിറ്റിനുള്ളിൽ കാൻസർ കണ്ടെത്താൻ സാധിക്കുന്ന അത്യാധുനിക ഡിജിറ്റൽ പെറ്റ് സിടി (Digital PET-CT), ഇലക്ട്ര വേർസ എച്ച്.ഡി.ആർ.എസ്. ലീനിയർ ആക്സിലറേറ്റർ (Elekta Versa Linear Accelerator), സീമൻസ് സിംബിയ ഇവോ സ്പെക്റ്റ് (Siemens Symbia Evo SPECT) തുടങ്ങിയ നൂതന യന്ത്രസംവിധാനങ്ങൾ ഇവിടെ ലഭ്യമാണ്. ആധുനിക കീമോതെറാപ്പി, കുട്ടികൾക്കായുള്ള പ്രത്യേക കാൻസർ പരിചരണം, നൂതന ട്രാൻസ്പ്ലാന്റ് (Stem Cell), സെല്ലുലാർ തെറാപ്പി, ഹൈപെക് (HIPEC), പൈപെക് (PIPEC) തുടങ്ങിയ അത്യാധുനിക ചികിത്സകളും ഈ കേന്ദ്രത്തിന്റെ പ്രത്യേകതയാണ്.
പുതിയ ചുവടുവെപ്പുകൾ:
ഒന്നാം വാർഷികത്തോടനുബന്ധിച്ച്, സ്റ്റെംസെൽ ആൻഡ് ബോൺമാരോ ട്രാൻസ്പ്ലാന്റ് യൂണിറ്റും (Stem Cell & Bone Marrow Transplant Unit), കാർ-ടി സെൽ തെറാപ്പി സേവനങ്ങളും (CAR-T Cell Therapy) ഇവിടെ ആരംഭിക്കുകയാണ്. തിങ്കളാഴ്ച രാവിലെ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് പുതുതായി ഒരുക്കിയ 4 ബെഡുകളോടു കൂടിയ ബോൺമാരോ ട്രാൻസ്പ്ലാന്റ് യൂണിറ്റിന്റെ ആശീർവാദം നിർവ്വഹിക്കും. ഇതോടെ സമ്പൂർണ്ണ കാൻസർ ചികിത്സാ സൗകര്യങ്ങൾ ഒരേ കുടക്കീഴിൽ ലഭ്യമാകുന്ന കേന്ദ്രമായി മാർ സ്ലീവാ കാൻസർ കെയർ മാറുമെന്ന് ആശുപത്രി മാനേജിംഗ് ഡിയറക്ടർ ആൻഡ് സി.ഇ.ഒ റവ. ഫാ. മാത്യു തെക്കേൽ അറിയിച്ചു.
അതിവിദഗ്ദ്ധരായ ഓങ്കോളജിസ്റ്റുകളുടെ നേതൃത്വത്തിൽ മെഡിക്കൽ ഓങ്കോളജി, പീഡിയാട്രിക് ഓങ്കോളജി, ഹെമറ്റോ ഓങ്കോളജി, റേഡിയേഷൻ ഓങ്കോളജി, ന്യൂക്ലിയർ മെഡിസിൻ, സർജിക്കൽ ഓങ്കോളജി എന്നീ വിഭാഗങ്ങൾ ഇവിടെ പ്രവർത്തിക്കുന്നു. സങ്കീർണ്ണമായ കാൻസർ ശസ്ത്രക്രിയകൾ ചെയ്യാനുള്ള സുസജ്ജമായ സംവിധാനങ്ങളും ഇവിടെയുണ്ട്. സാധാരണക്കാർക്കും ലോകോത്തര കാൻസർ ചികിത്സ ലഭ്യമാക്കുക എന്നതാണ് ഈ കേന്ദ്രത്തിന്റെ പ്രഖ്യാപിത ലക്ഷ്യം.















