2026 സെപ്റ്റംബർ 13 ഞായർ ചിങ്ങം 27
👉📰 പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന രൂക്ഷമായ സംഘർഷത്തിൽ കടുത്ത ആശങ്ക രേഖപ്പെടുത്തി ബ്രിക്സ് (BRICS) ഉച്ചകോടി. അന്താരാഷ്ട്ര തർക്കങ്ങൾ യുദ്ധത്തിലൂടെയല്ല, മറിച്ച് ചർച്ചകളിലൂടെയും നയതന്ത്രത്തിലൂടെയും പരിഹരിക്കണമെന്ന് ഉച്ചകോടി ആഹ്വാനം ചെയ്തു. സ്ഥിതിഗതികൾ കൂടുതൽ വഷളാക്കാതെ എല്ലാ കക്ഷികളും പരമാവധി സംയമനം പാലിക്കണമെന്നും, രാജ്യങ്ങളുടെ പരമാധികാരവും ഭൗമ അഖണ്ഡതയും സംരക്ഷിക്കപ്പെടണമെന്നും ഉച്ചകോടി വ്യക്തമാക്കി. സിവിലിയൻ അടിസ്ഥാന സൗകര്യങ്ങൾക്കും സൈനികേതര ആണവ നിലയങ്ങൾക്കും നേരെ നടക്കുന്ന ആക്രമണങ്ങളെ ഉച്ചകോടി അപലപിച്ചു. ഗാസയിൽ അടിയന്തരമായി മാനുഷിക സഹായം ഉറപ്പാക്കണമെന്നും പലസ്തീൻ വിഷയത്തിന് ദ്വിരാഷ്ട്ര പരിഹാരം മാത്രമാണ് ശാശ്വത പോംവഴിയെന്നും ആവർത്തിച്ചു.
👉📰 ഏറെ ദിവസങ്ങൾക്ക് ശേഷം കണ്ടുമുട്ടി തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ്യും സൂപ്പർ താരം അജിത്തും. അജിത് മത്സരാർഥിയായി പങ്കെടുക്കുന്ന ലണ്ടനിലെ പ്രശസ്തമായ സിൽവർസ്റ്റോൺ സർക്യൂട്ടിൽ നടക്കുന്ന കാറോട്ട മത്സരം വിജയ് ഫ്ലാഗ് ഓഫ് ചെയ്യാനെത്തിയപ്പോഴാണ് ഇരുവരും കണ്ടുമുട്ടിയത്. നടി തൃഷയും അജിത്തിനെ കാണാനെത്തി.
👉📰 സംസ്ഥാനത്ത് നടപ്പുസാമ്പത്തിക വർഷത്തിലെ ആദ്യ അഞ്ചു മാസം സംസ്ഥാന സര്‍ക്കാരിന്റെ നികുതി വരുമാനം മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഒന്‍പതിനായിരം കോടിയിലധികം കൂടിയെന്ന് കണക്ക്. ഏപ്രിൽ മുതൽ ഓഗസ്റ്റ് വരെയുള്ള നികുതി വരുമാനത്തിൻ്റെ കണക്കാണ് പുറത്തുവന്നത്. ഓണ വിപണി സജീവമായിരുന്ന കഴിഞ്ഞ മാസം നികുതി വരുമാനം മുന്‍ മാസത്തേക്കാള്‍ 4700 കോടിയാണ് വര്‍ധിച്ചതെന്നാണ് സംസ്ഥാന സർക്കാർ പുറത്തുവിട്ട കണക്ക്. മുന്‍ വര്‍ഷത്തെ ഇതേ സമയത്തേക്കാള്‍ റവന്യൂ കമ്മി കുറഞ്ഞെങ്കിലും കടമെടുപ്പ് കൂടിയെന്നതാണ് മറ്റൊരു സവിശേഷത..
👉📰 ടാറ്റാ ഗ്രൂപ്പിന്റെ മാതൃ കമ്പനിയായ ടാറ്റാ സൺസ്, തങ്ങളുടെ നോൺ-ബാങ്കിംഗ് ഫിനാൻഷ്യൽ കമ്പനി രജിസ്ട്രേഷൻ സ്വമേധയാ തിരികെ നൽകാൻ സമർപ്പിച്ച അപേക്ഷ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ തള്ളി. ആർ.ബി.ഐയുടെ ഈ തീരുമാനത്തോടെ കമ്പനിക്ക് ഓഹരി വിപണിയിൽ നിർബന്ധമായും ലിസ്റ്റ് ചെയ്യേണ്ടി വരും. ലിസ്റ്റ് ചെയ്താൽ ടാറ്റാ സണ്‍സ് പബ്ലിക് കമ്പനിയായി മാറും.
👉📰 അതിർത്തി തർക്കം പരിഹരിക്കാൻ ന്യായവും യുക്തിസഹവുമായ നടപടികൾക്ക് പ്രതിജ്ഞാബദ്ധമെന്ന് ഇന്ത്യയും ചൈനയും. പരസ്പരം യോജിക്കുന്ന പരിഹാരം അതിർത്തി വിഷയത്തിൽ കണ്ടെത്തുമെന്ന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും നടത്തിയ കൂടിക്കാഴ്ചയിൽ ധാരണയായി. അതിർത്തിയിൽ സമാധാനം നിലനിർത്താൻ ഇരുരാജ്യങ്ങൾക്കുമിടയിൽ ധാരണയായി. അതിർത്തിയിലെ സ്ഥിരത ഇരു രാജ്യങ്ങൾക്കും ഇടയിലുള്ള നയതന്ത്ര ബന്ധത്തിന് അനിവാര്യമെന്ന് നരേന്ദ്ര മോദി പറഞ്ഞു.
👉📰 സംസ്ഥാനത്ത് നിലവിൽ ഊർജ പ്രതിസന്ധിയുണ്ടെന്ന് സമ്മതിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ. പ്രതിസന്ധിക്ക് കാരണമുണ്ടെന്നും എന്നാൽ സമഗ്രമായ വൈദ്യുതി പദ്ധതി മുന്നോട്ടുവെച്ച് പ്രതിസന്ധി മാനേജ് ചെയ്യാനും ശാശ്വതമായ പരിഹാരമുണ്ടാക്കാനും കഴിയുമെന്നും അദ്ദേഹം പറഞ്ഞു. പ്രശ്നപരിഹാരത്തിന് ഇതൊരു അവസരമായി കാണുന്നു. നിലവിൽ ഹൈഡ്രൽ പവർ സാധ്യമല്ല. അതിനാൽ നോൺ കൺവെൻഷനൽ എനർജി സോഴ്സ് കണ്ടെത്തേണ്ടതുണ്ട്. കേരളത്തിൽ കഴിഞ്ഞ വർഷത്തേക്കാൾ വൈദ്യുതിക്ക് ആവശ്യകത കൂടി. അതാണ് ആദ്യ പ്രശ്നം, മറ്റെല്ലാം രണ്ടാമതാണ്. കൂടാതെ വാങ്ങാൻ ഇന്ത്യയിൽ എവിടെയും വൈദ്യുതി ലഭ്യമല്ലെന്നും അദ്ദേഹം വ്യക്തമാക്കി. കൊച്ചിയിൽ കെഎസ്ഇബി സംഘടിപ്പിച്ച എക്സ്പോയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
👉📰 സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണമുണ്ടായേക്കുമെന്ന് കെഎസ്ഇബിയുടെ മുന്നറിയിപ്പ്. എൽനിനോ പ്രതിഭാസത്തെ തുടർന്നുണ്ടായ മഴക്കുറവും താപനില താരതമ്യേന ഉയർന്ന നിലയിൽ തുടരുന്നതും കാരണം ഉപഭോഗം മുൻകാലങ്ങളെ അപേക്ഷിച്ച് ഗണ്യമായി വർധിച്ചിരിക്കുകയാണെന്നും രാജ്യത്താകമാനം വൈദ്യുതി ആവശ്യകത വർധിച്ചതിനാൽ പവർ എക്സ്ചേഞ്ചിലൂടെ ലഭ്യമാകുന്ന വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ കുറവ് കാരണമാണ് നിയന്ത്രണം വേണ്ടി വരുന്നതെന്നും കെഎസ്ഇബി വ്യക്തമാക്കി. ദേശീയ തലത്തിൽ ഗ്രിഡ് കൺട്രോളർ ഓഫ് ഇന്ത്യ അറിയച്ചതുപ്രകാരമുള്ള 12000 മെഗാവാട്ടിന്റെ കുറവ് പൂർണ്ണമായും പരിഹരിക്കാത്ത സാഹചര്യവും നിലനിൽക്കുന്നു.
👉📰 മരണത്തിലും മാതൃകയായ് യുവസൈനികൻ. അവയവദാനത്തിലൂടെ 7 പേർക്ക് പുതുജീവൻ പകർന്നാണ് കൊല്ലം കല്ലുവാതുക്കല്‍ സ്വദേശി രാഹുല്‍ രാജീവ് (30) യാത്രയായത്. ഏറെ കാലമായി ഹിമാചൽപ്രദേശിൽ ആർമി ഉദ്യോഗസ്ഥനായിരുന്ന രാഹുൽ അടുത്തിടെയാണ് നാട്ടിലെത്തിയത്. ബുധനാഴ്ച്ചയാണ് രാഹുലിനെ ഈഞ്ചക്കല്ലിലെ എസ് പി മെഡി ഫോർട്ട് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ ഇന്നലെ മസ്തിഷ്കമരണം സ്ഥിരീകരിച്ചു. നേരത്തെ മരണാനന്തര അവയവദാനത്തിനായി രജിസ്റ്റർ ചെയ്തിരുന്നു. വേർപാടിന്റെ വേദനയിലും രാഹുലിന്റെ അവയവങ്ങൾ ദാനം ചെയ്യാൻ കുടുംബം തീരുമാനിക്കുകയായിരുന്നു. വൃക്കകള്‍, ഹൃദയ വാല്‍വ്, കരള്‍, ചർമം, കോര്‍ണിയ എന്നിങ്ങനെ ആറ് അവയവങ്ങളാണ് ദാനം ചെയ്തത്.
👉📰 ബ്രിക്സ് ഉച്ചകോടിക്ക് ദില്ലിയിൽ തുടക്കമായി. ബ്രിക്സ് ആർക്കും എതിരല്ലെന്നും എല്ലാവരെയും ഒരുമിച്ച് കൊണ്ടുപോകാനാണ് താൽപ്പര്യമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി ഉച്ചകോടിയിൽ പറഞ്ഞു. ഭാരത് മണ്ഡപത്തിലാണ് അംഗരാജ്യങ്ങളുടെ യോഗം നടക്കുന്നത്. ചരിത്രപരമെന്നാണ് ബ്രിക്സ് ഉച്ചകോടിയെ മോദി വിശേഷിപ്പിച്ചത്.
👉📰 കോന്നിയിൽ അച്ചൻകോവിൽ ആറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് ടു വിദ്യാർത്ഥികൾ മുങ്ങിമരിച്ചു. കോന്നി പി എസ് വി പി എം എച്ച് എസ്എസ് സ്കൂളിലെ വിദ്യാർത്ഥികളായ ഡെനീഷ് ഷിബു, സെബിൻ ബിനോയ് എന്നിവരാണ് മരിച്ചത്.















