ലയണൽ മെസ്സി നായകനായുള്ള അർജന്റീന ഫുട്ബോൾ ടീമിനെ കേരളത്തിലെത്തിക്കുമെന്ന പേരിൽ നടന്ന തട്ടിപ്പിൽ സമഗ്ര അന്വേഷണത്തിന് പ്രത്യേക സംഘത്തെ (SIT) നിയോഗിക്കാൻ ആഭ്യന്തര വകുപ്പിന് മുഖ്യമന്ത്രി ശുപാർശ നൽകി. തുടക്കം മുതലുള്ള ഇടപാടുകളിൽ കൃത്യമായ പരിശോധന നടത്താനാണ് നിർദ്ദേശം.
സംഭവത്തിൽ മുൻ മന്ത്രി ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തിട്ടുണ്ടോ എന്നും, സ്പോൺസർക്ക് നിയമവിരുദ്ധമായി ആനുകൂല്യങ്ങൾ ലഭിക്കാൻ സഹായം നൽകിയിട്ടുണ്ടോ എന്നും സംഘം അന്വേഷിക്കും. അഴിമതി നിരോധന നിയമപ്രകാരമുള്ള കേസ് നിലനിൽക്കുമോ എന്ന് എസ്.ഐ.ടി പരിശോധിക്കും. വിജിലൻസിലെ മുതിർന്ന ഉദ്യോഗസ്ഥനെ അന്വേഷണച്ചുമതല ഏൽപ്പിക്കാനാണ് ആലോചന.
ഫുട്ബോൾ ഇതിഹാസത്തിന്റെ പേരിൽ കേരളത്തിന് നാണക്കേടുണ്ടാക്കിയ സംഭവത്തിൽ, സർക്കാർ സംവിധാനങ്ങളുടെ ദുരുപയോഗം മുതൽ സാമ്പത്തിക ഇടപാടുകളിലെ ദുരൂഹതകൾ വരെ ചൂണ്ടിക്കാട്ടി കായിക വകുപ്പ് സ്പെഷ്യൽ സെക്രട്ടറി നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. പണമിടപാടുകളിൽ കേന്ദ്ര ഏജൻസികളുടെ സഹായം തേടാനും അന്വേഷണം വേഗത്തിൽ പൂർത്തിയാക്കാനും മുഖ്യമന്ത്രി നിർദ്ദേശം നൽകി.

















