കോതമംഗലം: വിദ്യാർത്ഥികളുടെ അനിശ്ചിതകാല പഠിപ്പുമുടക്ക് പ്രഖ്യാപനത്തിന് പിന്നാലെ സേ (SAY) പരീക്ഷ ഫീസ് വെട്ടിക്കുറച്ചും കെടിയു മിനിമം ക്രെഡിറ്റ് സിസ്റ്റം നടപ്പിലാക്കിയും കോതമംഗലം എം.എ എൻജിനീയറിങ് കോളജ് മാനേജ്മെന്റ് സർക്കുലർ പുറത്തിറക്കി. എന്നാൽ മാനേജ്മെന്റിന്റെ ഭാഗികമായ ഈ നിലപാട് അംഗീകരിക്കാനാവില്ലെന്ന് വ്യക്തമാക്കി വിദ്യാർത്ഥികൾ സമരം കൂടുതൽ ശക്തമാക്കി.
മരണപ്പെട്ട വിദ്യാർത്ഥി മിച്ചി മർപ്പുവിന്റെ മരണത്തിൽ മാനേജ്മെന്റ് ഔദ്യോഗികമായി ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നും അർഹമായ സാമ്പത്തിക നഷ്ടപരിഹാരം നൽകണമെന്നുമാണ് വിദ്യാർത്ഥികളുടെ പ്രധാന ആവശ്യം. കോളജിന് മുന്നിൽ അധ്യാപകരെ അടക്കം തടഞ്ഞ വിദ്യാർത്ഥികൾ പ്രിൻസിപ്പലും ഡീനും മാറിനിൽക്കണമെന്ന് ആവശ്യപ്പെട്ടു. സിവിൽ എൻജിനീയറിങ് വിദ്യാർത്ഥിയായ മിച്ചിയുടെ മരണത്തിൽ വ്യക്തമായ തീരുമാനവും ഉറപ്പുകളും ഉണ്ടാകുന്നതുവരെ കോളജിന്റെ പ്രവർത്തനം പൂർണ്ണമായി സ്തംഭിപ്പിച്ച് പ്രതിഷേധവുമായി മുന്നോട്ടുപോകുമെന്ന് വിദ്യാർത്ഥി കൂട്ടായ്മ വ്യക്തമാക്കി.
















