തൃശൂർ: ദേശീയപാത 66-ൽ തൃശൂർ കയ്പമംഗലം പനമ്പിക്കുന്ന് സെന്ററിന് സമീപം നിർത്തിയിട്ടിരുന്ന ചരക്ക് ലോറിയുടെ പിന്നിൽ കാറിടിച്ച് എട്ടുപേർ മരിച്ചു. വെള്ളിയാഴ്ച അർധരാത്രി 11.50-ഓടെയാണ് നാടിനെ നടുക്കിയ അപകടമുണ്ടായത്. തമിഴ്നാട് മധുര രജിസ്ട്രേഷനിലുള്ള (TN) കാറാണ് അപകടത്തിൽപ്പെട്ടത്.
തമിഴ്നാട് ദിണ്ഡിഗലിലെ പി.എസ്.എൻ.എ എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാർത്ഥികളാണ് വാഹനത്തിലുണ്ടായിരുന്നതെന്നാണ് പ്രാഥമിക നിഗമനം. കാറിലുണ്ടായിരുന്ന ഏഴുപേർ സംഭവസ്ഥലത്തും ഒരാൾ ആശുപത്രിയിലുമാണ് മരിച്ചത്.
ദേശീയപാത വികസനം നടക്കുന്ന ഭാഗത്ത് റോഡരികിൽ നിർത്തിയിട്ടിരുന്ന മഹാരാഷ്ട്ര രജിസ്ട്രേഷനിലുള്ള ലോറിയുടെ പിന്നിലേക്ക് അമിതവേഗതയിലെത്തിയ കാർ ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാർ പൂർണ്ണമായും തകർന്നു.
നാട്ടുകാരും പോലീസും ചേർന്നാണ് ആദ്യഘട്ട രക്ഷാപ്രവർത്തനം നടത്തിയത്. തുടർന്ന് ഫയർഫോഴ്സ് എത്തി കാർ വെട്ടിപ്പൊളിച്ചാണ് ഉള്ളിലുണ്ടായിരുന്നവരെ പുറത്തെടുത്തത്. മൃതദേഹങ്ങൾ കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിലേക്കും എ.ആർ ആശുപത്രിയിലേക്കും മാറ്റി. സംഭവത്തിൽ കയ്പമംഗലം പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

















