ഇന്ത്യൻ പാരാ ഹോക്കി ലോകകപ്പ് ടീമിലേക്ക് കേരളത്തിൽ നിന്ന് ഏകതാരം; സ്നേഹാരാമിന്റെ വിദ്യാർത്ഥി സൂരജ് ബിജു രാജ്യത്തിന്റെ അഭിമാനം.
പാലാ : പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച് അധ്വാനവും ആത്മവിശ്വാസവും കൊണ്ട് അന്താരാഷ്ട്ര കായികവേദിയിലേക്ക് ഉയർന്നിരിക്കുകയാണ് പാലാ സ്നേഹാരാം സ്പെഷ്യൽ സ്കൂളിലെ വിദ്യാർത്ഥിയായ സൂരജ് ബിജു. ബൗദ്ധിക വെല്ലുവിളികൾ നേരിടുന്ന സൂരജ്, 2026-ൽ ബെൽജിയത്തിലും നെതർലാൻഡ്സിലുമായി നടക്കുന്ന പാരാ ഹോക്കി ലോകകപ്പിൽ ഇന്ത്യയെ പ്രതിനിധീകരിക്കാൻ തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്. കേരളത്തിൽ നിന്ന് ഇന്ത്യൻ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഏക താരമെന്ന നേട്ടവും സൂരജിനാണ്.
ബാല്യകാലം മുതൽ സ്നേഹഗിരി മിഷനറി സിസ്റ്റേഴ്സിന്റെ സംരക്ഷണത്തിലാണ് സൂരജ് വളർന്നത്. സൂരജിന്റെ ബാല്യകാലത്തിന്റെ ആരംഭം സിസ്റ്റേഴ്സ് ഓഫ് ഹോളി സ്പിരിറ്റ് നടത്തുന്ന പാറത്തോടുള്ള സ്നേഹദീപം ബാലഭവനിലായിരുന്നു, തുടർന്ന് പൂവത്തിളപ്പിലെ നിർമല ഭാവനത്തിലായിരുന്നു സുരാജിന്റെ ബാല്യവും കൗമാരവും.
അമ്മയില്ലാത്ത സൂരജിന് രോഗിയായ പിതാവ് ബിജുവും സഹോദരിമാരുമാനുള്ളത്. അശ്വതി ബിജുവും രേവതി ബിജുവുമാണ് സൂരജിന്റെ സഹോദരങ്ങൾ, ബാല്യം മുതൽ സ്നേഹാരാം സ്പെഷ്യൽ സ്കൂളിന്റെ മക്കളായി സ്നേഹരാമിന്റെ തണലിൽ അവർ വളരുന്നു. കഴിഞ്ഞ 2 വർഷങ്ങളായി സൂരജിന്റെ പിതാവ് പാലാ മരിയ സദനത്തിന്റെ സംരക്ഷണത്തിലാണ്, ഈ കഴിഞ്ഞ 4 വർഷങ്ങളായി സൂരജ് മരിയസദനത്തിൽ താമസിക്കുന്നു.
സൂരജിന്റെ കായികമികവ് ആദ്യമായി തിരിച്ചറിഞ്ഞത് സ്നേഹാരാം സ്പെഷ്യൽ സ്കൂളിന്റെ പ്രിൻസിപ്പലായ സിസ്റ്റർ റോസ്മിത SMS ആയിരുന്നു. സൂരജിനുള്ളിലെ കഴിവുകൾ തിരിച്ചറിഞ്ഞ് ആവശ്യമായ അവസരങ്ങളും പ്രോത്സാഹനവും നൽകി കായികരംഗത്തേക്ക് കൈപിടിച്ചുയർത്തിയത് സിസ്റ്റർ റോസ്മിതയുടെ ദീർഘവീക്ഷണവും കരുതലുമായിരുന്നു.
തുടർന്ന് സ്കൂളിലെ കായികപരിശീലകയായ അല്ലിയമ്മ ജോണിന്റെ കീഴിൽ വർഷങ്ങളോളം ക്രമബദ്ധമായ പരിശീലനം ലഭിച്ചു. കഠിനാധ്വാനവും നിരന്തര പരിശീലനവും സൂരജിനെ ഫുട്ബോൾ, അത്‌ലറ്റിക്സ്, ബാഡ്മിന്റൺ, ഹോക്കി എന്നീ ഇനങ്ങളിൽ മികവ് തെളിയിക്കുന്ന താരമാക്കി. പ്രത്യേകിച്ച് ഹോക്കിയിലാണ് സൂരജിന്റെ ശ്രദ്ധേയമായ നേട്ടങ്ങൾ സ്വന്തമാക്കിയത്.
സ്പെഷ്യൽ ഒളിമ്പിക്സ് ഭാരത് സംഘടിപ്പിച്ച വിവിധ പരിശീലന ക്യാമ്പുകളിലും സംസ്ഥാന മത്സരങ്ങളിലും ദേശീയ തല മത്സരങ്ങളിലും മികച്ച പ്രകടനം കാഴ്ചവെച്ച സൂരജ്, സ്പെഷ്യൽ ഒളിമ്പിക്സ് ഭാരത് ദേശീയ ഹോക്കി ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ഈ നേട്ടമാണ് പിന്നീട് പാരാ ഹോക്കി ലോകകപ്പിനുള്ള ഇന്ത്യൻ ടീമിലേക്കുള്ള അദ്ദേഹത്തിന്റെ തിരഞ്ഞെടുപ്പിന് വഴിയൊരുക്കിയത്.
സൂരജിന്റെ ഈ നേട്ടത്തിന് പിന്നിൽ സ്നേഹാരാം സ്പെഷ്യൽ സ്കൂളിന്റെയും സ്നേഹഗിരി മിഷനറി സിസ്റ്റേഴ്സിന്റെയും നിസ്വാർത്ഥ സേവനവും അധ്യാപകരുടെയും പരിശീലകരുടെയും മറ്റ് ജീവനക്കാരുടെയും കൂട്ടായ പരിശ്രമവുമുണ്ട്. ബാല്യം മുതൽ ലഭിച്ച സ്നേഹവും പരിചരണവും ഗുണമേന്മയുള്ള വിദ്യാഭ്യാസവും കായികപരിശീലനവുമാണ് സൂരജിനെ ലോകവേദിയിലേക്ക് എത്തിച്ചത്.
ദേശീയവും അന്തർദേശീയവുമായ നേട്ടങ്ങൾ കൈവരിച്ചിട്ടും എളിമയും അച്ചടക്കവും ആത്മവിശ്വാസവും കൈവിടാത്ത സൂരജ് ഇന്ന് ബൗദ്ധിക വെല്ലുവിളികൾ നേരിടുന്ന അനേകം കുട്ടികൾക്കും യുവജനങ്ങൾക്കും പ്രചോദനമാണ്. സ്നേഹാരാമിൽ നിന്നാരംഭിച്ച സൂരജിന്റെ യാത്ര ഇന്ന് ലോകകപ്പ് വേദിവരെ എത്തിനിൽക്കുമ്പോൾ, കേരളത്തിന്റെയും ഇന്ത്യയുടെയും അഭിമാനമായി സൂരജ് ബിജു മാറിക്കഴിഞ്ഞു.















