മെസ്സിയെയും അർജൻ്റീന ടീമിനെയും കേരളത്തിൽ എത്തിക്കാമെന്നതിൻ്റെ പേരിൽ നടന്ന തട്ടിപ്പിൽ മുൻ കായിക മന്ത്രി അബ്ദുറഹ്മാനെ എസ്ഐടി വൈകാതെ ചോദ്യം ചെയ്യും. റിപ്പോർട്ടർ ടിവി ഓഫീസിൽ നിന്ന് പിടിച്ചെടുത്ത രേഖകൾ പരിശോധിച്ച ശേഷമായിരിക്കും ചോദ്യം ചെയ്യുക. എസ്ഐടി പിടിച്ചെടുത്ത രേഖകൾ ഇന്ന് കോടതിയിൽ ഹാജരാക്കും. മൊബൈൽഫോണും ലാപ്ടോപ്പും ഫോറൻസിക് പരിശോധനക്കയക്കാൻ ഇന്ന് കോടതിയിൽ അപേക്ഷ നൽകുകയും ചെയ്യും.
മെമ്മറി കാർഡുകളും കലൂർ സ്റ്റേഡിയവുമായി ബന്ധപ്പെട്ട രേഖകളും ആണ് റിപ്പോർട്ടർ ടിവി ഓഫീസിൽ നിന്നും പിടിച്ചെടുത്തത്. 20 മണിക്കൂർ നീണ്ട റൈഡിനിടെ 6300 അമേരിക്കൻ ഡോളറും കണ്ടെടുത്തു. തൃക്കാക്കര എസിപി ബിജോയ് ചന്ദ്രന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഇന്നലെ രാവിലെ ആറുമണിയോടെ തുടങ്ങിയ പരിശോധന ഇന്ന് പുലർച്ചെ 2:30 ഓടെയാണ് അവസാനിപ്പിച്ചത്. കളമശേരി പൊലിസ് രജിസ്റ്റർ ചെയ്ത കേസിൽ മാജിസ്ട്രറ്റ് അനുമതിയോടെ ആന്റോ അഗസ്റ്റിന്റെയും സഹോദരങ്ങളുടെ ചെമ്പുമുക്കിലെ ഫ്ലാറ്റിലും പോലിസ് റെയ്ഡ് നടത്തിയിരുന്നു. ആന്റോയുമായി ബന്ധമുണ്ട് എന്ന് കരുതുന്ന മാർക്കറ്റിംഗ് കമ്പനി ഗോട് ആഡിലും പൊലിസ് റെയ്ഡ് നടത്തിയിരുന്നു. റിപ്പോർട്ടർ ഓഫീസിൽ നടന്ന റെയ്ഡ് നിയമപ്രകാരം മാത്രമെന്നായിരുന്നു ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ പ്രതികരണം.
അതേസമയം, മെസ്സിയെ കൊണ്ട് വരാൻ എന്ന പേരിൽ നടത്തിയ തട്ടിപ്പിൽ എസ്ഐടി കേസ് രജിസ്റ്റർ ചെയ്തതോടെ നടപടികൾ കടുപ്പിക്കാൻ ഒരുങ്ങുകയാണ് എൻഫോഴ്സ്മെൻ്റ് യൂണിറ്റും. സാമ്പത്തിക തട്ടിപ്പിന് കേസെടുത്തതോടെ പി എം എൽ എ വകുപ്പ് ചുമത്താൻ ആണ് ഇടി നീക്കം. അനധികൃതമായ നേടിയ പണം തട്ടിപ്പിനായി ഉപയോഗിച്ച് അതുവഴി കള്ളപ്പണം വെളുപ്പിച്ചോ എന്നാണ് ഇഡി അന്വേഷിക്കുക. നിലവിൽ വിദേശത്തേക്ക് പണം അയച്ചതിലെ ബാങ്കിംഗ് നിയമലംഘനങ്ങളിലെ സംശയങ്ങളിൽ ഫെമ കേസാണ് ഇഡി നിലവിൽ രജിസ്റ്റർ ചെയ്തത്.















