മണിപ്പൂരിൽ ഞായറാഴ്ചയുണ്ടായ വ്യത്യസ്ത ആക്രമണങ്ങളിൽ കുക്കി – സോ വിഭാഗത്തിൽപ്പെട്ട നാല് സാധാരണക്കാർ കൊല്ലപ്പെട്ടു. തമെങ്‌ലോങ് ജില്ലയിലെ ടോള്ളൻ ഗ്രാമത്തിലാണ് ആദ്യ ആക്രമണം നടന്നത്. പുലർച്ചെയുണ്ടായ ആക്രമണത്തിൽ സെയ്‌നെഹ് സിംഗ്സിറ്റ്, ഭാര്യ ലിങ്സംഗായ് എന്നിവരാണ്
കൊല്ലപ്പെട്ടത്. ഇവരുടെ ആറുവയസ്സുകാരനായ മകന് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. കുട്ടിയുടെ ശരീരത്തിൽ വെടിയുണ്ട തറച്ചിരിപ്പുണ്ടെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
സംഭവസ്ഥലത്തുവെച്ചുതന്നെ സ്ത്രീ മരിച്ചു. സെയ്‌നെഹ് സിംഗ്സിറ്റ് ആശുപത്രിയിൽ വച്ചാണ് മരണപ്പെട്ടത്. ഈ ആക്രമണം നടന്നത് സുരക്ഷാ സേന നിലയുറപ്പിച്ച സ്ഥലത്ത് നിന്നും ഏതാനും മീറ്ററുകൾ മാത്രം അകലെയാണെന്നത് വലിയ ആശങ്കയുണ്ടാക്കുന്നുവെന്ന് കുക്കി സംഘടന വിശദമാക്കുന്നത്.















