പശ്ചിമേഷ്യയിലെ സംഘർഷങ്ങൾക്കിടെ ഇറാനെതിരെ വീണ്ടും പ്രകോപനപരമായ സന്ദേശവുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാനിലെ പ്രധാന എണ്ണ കയറ്റുമതി കേന്ദ്രമായ ‘ഖാർഗ് ദ്വീപ്’ ആക്രമണത്തിൽ തകർന്നടിയുന്ന തരത്തിൽ കൃത്രിമമായി നിർമ്മിച്ച എഐ (AI) വീഡിയോ ദൃശ്യങ്ങളാണ് ട്രംപ് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘ട്രൂത്ത് സോഷ്യലിൽ’ പങ്കുവെച്ചത്.
ഹോർമുസ് കടലിടുക്കിന് സമീപമുള്ള ലാരക് ദ്വീപിലെ ഇറാനിയൻ റെവല്യൂഷണറി ഗാർഡിന്റെ (IRGC) സൈനിക കേന്ദ്രങ്ങൾക്ക് നേരെ യുഎസ് സേന വൻ വ്യോമാക്രമണം നടത്തിയതിന് തൊട്ടുപിന്നാലെയാണ് ട്രംപിന്റെ പുതിയ ഭീഷണി. അന്താരാഷ്ട്ര കപ്പൽപ്പാതയിൽ ബോംബുകൾ സ്ഥാപിക്കാൻ ഇറാൻ നീക്കം നടത്തുന്നു എന്ന് ആരോപിച്ചായിരുന്നു അമേരിക്കയുടെ വ്യോമാക്രമണം. ഇതിന് പ്രത്യാക്രമണമായി ജോർദാനിലെ യുഎസ് സൈനിക താവളങ്ങൾക്ക് നേരെ ഇറാൻ ബാലസ്റ്റിക് മിസൈൽ ആക്രമണം നടത്തി.
അമേരിക്കൻ നീക്കം ചരിത്രപരമായ തെറ്റാണെന്നും വലിയ സൈനിക-സാമ്പത്തിക തിരിച്ചടി യുഎസ് നേരിടേണ്ടി വരുമെന്നും ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് മുന്നറിയിപ്പ് നൽകി. ഇറാന്റെ ക്രൂഡ് ഓയിൽ കയറ്റുമതിയുടെ വലിയൊരു പങ്കും നടക്കുന്ന ഖാർഗ് ദ്വീപ് തകർക്കുമെന്ന് എഐ ദൃശ്യങ്ങളിലൂടെ ചിത്രീകരിച്ച് നൽകിയത് ഇറാന്റെ സാമ്പത്തിക നട്ടെല്ലിനെ തകർക്കുമെന്ന പരസ്യമായ ഭീഷണിയായാണ് ആഗോളതലത്തിൽ വിലയിരുത്തപ്പെടുന്നത്.

















