ബഹിരാകാശത്തെ ഭ്രമണപഥത്തിൽ ശത്രുക്കൾക്കെതിരെ പ്രയോഗിക്കാവുന്ന ആയുധങ്ങൾ സ്ഥാപിച്ച് അമേരിക്ക. എയർ ആൻഡ് സ്പേസ് അസോസിയേഷന്റെ സ്പേസ് ആൻഡ് സൈബർ കോൺഫറൻസിൽ വെച്ച് യുഎസ് എയർ ഫോഴ്സ് സെക്രട്ടറി ട്രോയ് മെയിങ്ക് ആണ് ഈ നിർണായക
വിവരങ്ങൾ വെളിപ്പെടുത്തിയത്. വളർന്നുവരുന്ന ബഹിരാകാശ ഭീഷണികളെ നേരിടാനും ശത്രുക്കളുടെ ആക്രമണങ്ങളിൽനിന്ന് യുഎസ് സൈന്യത്തെയും സാറ്റലൈറ്റുകളെയും സംരക്ഷിക്കാനും ഇത്തരം ആയുധങ്ങൾ അനിവാര്യമാണെന്ന് അദ്ദേഹം വ്യക്തമാക്കി.
എന്നാൽ ഭ്രമണപഥത്തിൽ സ്ഥാപിച്ചിരിക്കുന്ന ആയുധം ഏത് തരത്തിലുള്ളതാണെന്നോ, ഇതിന്റെ പ്രഹരശേഷിയെക്കുറിച്ചോ എപ്പോഴാണ് ഇവ വിക്ഷേപിച്ചതെന്നോ ഉള്ള വിവരങ്ങൾ വെളിപ്പെടുത്താൻ യുഎസ് തയാറായിട്ടില്ല. 1967-ലെ യുഎന്നിന്റെ ‘ഔട്ടർ സ്പേസ് ട്രീറ്റി’ പ്രകാരം ബഹിരാകാശത്ത് വിനാശകരമായ ആണവായുധങ്ങൾ സ്ഥാപിക്കുന്നത് നിരോധിച്ചിട്ടുണ്ടെങ്കിലും, ഈ ഉടമ്പടിയിലെ നിയമപഴുതുകൾ ഉപയോഗിച്ചാണ് യുഎസിന്റെ നീക്കമെന്നാണ് വിലയിരുത്തൽ.















