തമിഴ്‌നാട് നിയമസഭയിൽ മുഖ്യമന്ത്രി വിജയ് നടത്തിയ മിസ, സർക്കാരിയ കമ്മീഷൻ പരാമർശങ്ങളെച്ചൊല്ലി ഭരണ-പ്രതിപക്ഷാംഗങ്ങൾ തമ്മിൽ ഇന്നും കടുത്ത വാക്കേറ്റവും കയ്യാങ്കളിയും. മുഖ്യമന്ത്രി സഭയിൽ സംസാരിക്കുന്നതിനിടെ വിജിലൻസ് അന്വേഷണത്തിലുള്ള കേസുകൾ വായിച്ചുകേൾപ്പിച്ചത് സഭാ നടപടിക്രമങ്ങളുടെ ലംഘനമാണെന്ന് പ്രതിപക്ഷമായ ഡി.എം.കെ. പ്രതിനിധി ഇ.വി. വേലു ആരോപിച്ചു.
എന്നാൽ ഡി.എം.കെയ്ക്ക് മുഖ്യമന്ത്രി വിജയിയെയും ഭരണകക്ഷിയെയും ഭയമാണെന്ന് പൊതുമരാമത്ത് മന്ത്രി ആധവ് അർജുന തിരിച്ചടിച്ചു. ഭരണകക്ഷി പറയുന്ന കാര്യങ്ങൾ കേൾക്കാൻ പ്രതിപക്ഷം തയ്യാറാകുന്നില്ലെന്നും, താൻ സംസാരിക്കാൻ എഴുന്നേൽക്കുമ്പോഴെല്ലാം തടസ്സപ്പെടുത്താനാണ് ഡി.എം.കെ. ശ്രമിക്കുന്നതെന്നും മന്ത്രി കുറ്റപ്പെടുത്തി.
അതിനിടെ, മിസയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വിജയ് നടത്തിയ പരാമർശങ്ങൾ സഭാ രേഖകളിൽ നിന്ന് നീക്കണമെന്ന ഡി.എം.കെയുടെ ആവശ്യം സ്പീക്കർ ജെ.സി.ഡി. പ്രഭാകർ തള്ളി. മുൻപ് സഭയിൽ ഉന്നയിക്കപ്പെട്ട കാര്യങ്ങൾ മാത്രമാണ് മുഖ്യമന്ത്രി പരാമർശിച്ചതെന്നും പ്രസംഗ ഭാഗങ്ങൾ നീക്കം ചെയ്യേണ്ട സാഹചര്യമില്ലെന്നും സ്പീക്കർ വ്യക്തമാക്കി. ഡി.എം.കെയ്ക്കെതിരെ വിജയ് സഭയിൽ ഗുരുതരമായ അഴിമതി ആരോപണങ്ങൾ ഉന്നയിച്ചതാണ് നിലവിലെ പ്രക്ഷുബ്ധാവസ്ഥയ്ക്ക് കാരണം.















