പിഞ്ചു കുഞ്ഞുങ്ങളും സ്ത്രീകളും ഉള്‍പ്പടെയുള്ള പ്രദേശവാസികളെ പൊലീസ് ഒഴിപ്പിക്കുന്നതിനിടെയാണ് സ്ഫോടനമുണ്ടായത്. ഡെലിവറി ഡ്രൈവറെ തോക്കിന്‍മുനയില്‍ നിര്‍ത്തി വാഹനം തട്ടിയെടുത്ത അക്രമികള്‍ ഗ്യാസ് സിലിണ്ടര്‍ ഉപയോഗിച്ചുള്ള സ്ഫോടക വസ്തു ഘടിപ്പിച്ചാണു ആക്രണം നടത്തിയത്.
ഡ്രൈവറെ ഭീഷണിപ്പെടുത്തി വാഹനം പൊലീസ് സ്റ്റേഷനു മുന്നില്‍ എത്തിച്ചായിരുന്നു ആക്രമണം. സംഭവത്തിൽ ആർക്കും പരുക്കേറ്റിട്ടില്ലെങ്കിലും വൻ ദുരന്തമാണ് തലനാരിഴയ്ക്ക് ഒഴിവായത്. ശനിയാഴ്ച രാത്രി വെസ്റ്റ് ബെൽഫാസ്റ്റിലെ ട്വിൻബ്രൂക്കിലാണ് സംഭവം. ഡ്രൈവർ ഉടൻ തന്നെ സംഭവം പൊലീസിൽ അറിയിച്ചതിനാല്‍ ഉദ്യോഗസ്ഥർ രക്ഷാപ്രവർത്തനം ആരംഭിച്ചു.
വീടുകളിൽ നിന്ന് ആളുകളെ ഒഴിപ്പിക്കുന്നതിനിടെയാണ് വാഹനം പൊട്ടിത്തെറിച്ചത്. സ്ഫോടനത്തിന്റെ ഭീകരത വ്യക്തമാക്കുന്ന ബോഡി ക്യാമറ ദൃശ്യങ്ങൾ പൊലീസ് പുറത്തുവിട്ടു. ജനവാസ മേഖലയിൽ നടന്ന ആക്രമണം തികച്ചും വിവേകശൂന്യവും കൊലപാതക ശ്രമവുമാണെന്ന് പൊലീസ് ചീഫ് ജോൺ ബൗച്ചർ പറഞ്ഞു.
















