2025 സെപ്റ്റംബർ 25 വ്യാഴം 1199 കന്നി 09
വാർത്തകൾ
🗞️👉 സംയുക്ത സൈനിക മേധാവിയായി ജനറൽ അനിൽ ചൗഹാൻ തുടരും
സംയുക്ത സൈനിക മേധാവിയായി ജനറൽ അനിൽ ചൗഹാൻ തുടരും. കേന്ദ്ര സർക്കാർ കാലാവധി നീട്ടിയതിനെ തുടർന്ന് 2026 മെയ് 30 വരെ അനിൽ ചൗഹാൻ സിഡിഎസ് സ്ഥാനത്ത് തുടരും. 2022 സെപ്റ്റംബർ 30നായിരുന്നു അനിൽ ചൗഹാൻ ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ആയി ചുമതല ഏറ്റിരുന്നത്. ഇന്ത്യൻ സായുധ സേനയുടെ രണ്ടാമത്തെ ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് (സിഡിഎസ്) ആണ് അദ്ദേഹം. 2021 ഡിസംബറിൽ കുനൂരിലുണ്ടായ ഹെലികോപ്റ്റർ അപകടത്തെ തുടർന്ന് മരിച്ച ജനറൽ ബിപിൻ റാവത്തിന്റെ പിൻഗാമിയായാണ് ജനറൽ അനിൽ ചൗഹാൻ സിഡിഎസ് സ്ഥാനത്തേക്ക് എത്തിയിരുന്നത്.
🗞️👉 ജില്ലാ പഞ്ചായത്ത് അതിരമ്പുഴ ഡിവിഷനിൽ1 കോടി 80 ലക്ഷം രൂപയുടെ പദ്ധതികൾ ഒക്ടോബറിൽ പൂർത്തീകരിക്കും -ഡോ. റോസമ്മ സോണി
ഏറ്റുമാനൂർ: ജില്ലാ പഞ്ചായത്ത് അതിരമ്പുഴ ഡിവിഷനിൽ വിവിധ പദ്ധതികൾക്കായി നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്ന 1 കോടി 80 ലക്ഷം രൂപയുടെ വികസന പ്രവർത്തനം ഒക്ടോബർ 31-ന് മുമ്പ് പൂർത്തീകരിക്കുമെന്ന് ജില്ലാ പഞ്ചായത്ത് മെമ്പർ പ്രൊഫ. ഡോ. റോസമ്മ സോണി പത്രസമ്മേളനത്തിൽ അറിയിച്ചു.
7 കോടി 30 ലക്ഷം രൂപയുടെ പദ്ധതികളാണ് കാലാവധിയ്ക്കുള്ളിൽ പൂർത്തിയാക്കാനുദ്യേശിക്കുന്നത്.
🗞️👉 പഹൽഗാം ഭീകരാക്രമണം; ഭീകരർക്ക് സഹായം നൽകിയ ഒരാൾ കൂടി പിടിയിൽ
പഹൽഗാം ഭീകരാക്രമണക്കേസുമായി ബന്ധപ്പെട്ട് ഒരാൾ കൂടി അറസ്റ്റിൽ. ഭീകരർക്ക് സാങ്കേതിക സഹായം നൽകിയ മുഹമ്മദ് കഠാരിയയെ ആണ് ജമ്മു കശ്മീർ പൊലീസ് പിടികൂടിയത്. ഭീകരാക്രമണത്തിൽ പങ്കെടുത്ത ഭീകരരെ വധിക്കുന്നതിനായി ജൂലൈയിൽ ഓപ്പറേഷൻ മഹാദേവ് എന്ന പേരിൽ സുരക്ഷാസേന നടത്തിയ ഓപ്പറേഷനിൽ രണ്ട് ഭീകരരെ വധിച്ചിരുന്നു. ഇവരിൽ നിന്ന് ചൈനീസ് നിർമിത ആയുധങ്ങൾ സേന കണ്ടെത്തിയിരുന്നു. ഈ കണ്ടെടുത്ത ആയുധങ്ങളിൽ നടത്തിയ ഫോറെൻസിക്ക് പരിശോധനയിലാണ് മുഹമ്മദ് കഠാരിയയെ അറസ്റ്റ് ചെയ്തത്. ഇയാളെ ഉടൻ തന്നെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യുമെന്ന് പൊലീസ് വ്യക്തമാക്കുന്നു.
🗞️👉 ലഡാക്കിൽ നിരോധനാജ്ഞ, പ്രതിഷേധം കത്തുന്നു
സംസ്ഥാന പദവിക്കും ഗോത്ര പദവിക്കും വേണ്ടിയുള്ള പ്രതിഷേധത്തിൽ ലഡാക്കിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്ചുക്കിന്റെ നേതൃത്വത്തിലാണ് പ്രതിഷേധം നടക്കുന്നത്. പ്രതിഷേധത്തിൽ നാല് പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരുക്കേൽക്കുകയും ചെയ്തു. സോനം വാങ്ചുക്കിന്റെ നേതൃത്വത്തിൽ സെപ്റ്റംബർ 10 മുതൽ 35 ദിവസമായി നിരാഹാര സമരം നടത്തുന്ന 15 പേരിൽ രണ്ടുപേരെ ആരോഗ്യസ്ഥിതി വഷളായതിനെ തുടർന്ന് ചൊവ്വാഴ്ച വൈകുന്നേരം ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. സോനം വാങ് ചുക് നിരാഹാര സമരത്തിൽ നിന്ന് പിൻമാറി. അക്രമങ്ങൾ അവസാനിപ്പിക്കണമെന്ന് സോനം വാങ് ചുക് അറിയിച്ചു. സമാധാന പാതയെക്കുറിച്ചുള്ള തന്റെ സന്ദേശം പരാജയപ്പെട്ടു.ഇത് നമ്മുടെ ലക്ഷ്യത്തിന് ദോഷം ചെയ്യുമെന്നും അവർ പറഞ്ഞു.












