“മതേതരത്വത്തിന്റെ അല്മാവ് വിലപിക്കുന്നു” – ആം ആദ്മി
പാലാ : മതപരിവർത്തന ആരോപണത്തെ മറയാക്കി അസീസി സിസ്റ്റേഴ്സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് (SMI) സഭയിലെ രണ്ട് സിസ്റ്റർമാരെ അറസ്റ്റ് ചെയ്തതിനെതിരെ ആം ആദ്മി പാർട്ടിയുടെ നേതൃത്വത്തിൽ പാലായിൽ പ്രതിഷേധ പ്രകടനം നടത്തി. രാജ്യം മതേതരത്വത്തിൽ നിന്ന് വിടവാങ്ങുന്നു എന്ന ആശങ്കയോടെയാണ് പ്രതിഷേധക്കാർ രംഗത്തെത്തിയത്.പ്രതിഷേധത്തിന് നേതൃത്വം നൽകിയ ആം ആദ്മി പാർട്ടി നേതാവ് ജോയ് തോമസ് അനിതോട്ടം പറഞ്ഞു,ജോർജ് കുര്യൻ ന്യൂനപക്ഷങ്ങളെ പ്രതിനിധീകരിക്കുന്നതാണെങ്കിൽ അദ്ദേഹം തൽസ്ഥാനം രാജിവെക്കണം. രാജ്യത്ത് സംഘപരിവാർ ഇസ്ലാമോഫോബിയ പരത്തുകയാണ്. കത്തോലിക്ക സഭ പട്ടിക ജാതി പട്ടിക വർഗ വിഭാഗങ്ങളെ
ഉയർത്താൻ ശ്രമിച്ചപ്പോൾ അതാണ് ബിജെപിക്ക് അസഹ്യമായത്. മോദി അധികാരത്തിൽ വന്നതിന് ശേഷം മതേതരത്വത്തിന്റെ ആത്മാവാണ് വിലപിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മോദി അധികാരത്തിൽ വന്നതിനു ശേഷം 4361 വ്യാജ കേസുകൾ ക്രിസ്ത്യൻ നേതൃത്വത്തിനെതിരെ എടുത്തതായി യു. സി. എഫ്. രേഖകളിൽ ഉണ്ട്. ആം ആദ്മി പാർട്ടി മതേതരത്വത്തെയും പൗരാവകാശങ്ങളെയും സംരക്ഷിക്കാൻ എപ്പോഴും മുന്നിൽ നിന്നതായി അദ്ദേഹം ഓർമ്മിപ്പിച്ചു. ഇപ്പോഴത്തെ നിയമനടപടികൾ ക്രൈസ്തവ സമുദായത്തെ ഭീഷണിപ്പെടുത്താനും ശാന്തമായ സാമൂഹിക പ്രവർത്തനങ്ങൾ ചെയ്യുന്നവരെ കുറ്റവാളികളാക്കാനുമുള്ള ഗൂഢ ശ്രമത്തിന്റേതാണെന്നും ആം ആദ്മി പാർട്ടി കുറ്റപ്പെടുത്തി. ജന്മി-കുടിയാൻ വ്യവസ്ഥ ഇപ്പോഴും നിലനിൽക്കുന്ന, വികസനം തൊട്ടു തീണ്ടിയിട്ടില്ലാത്ത ഒരു സംസ്ഥാനത്താണ് സിസ്റ്റർമാർ പീഡിതരായ ജനങ്ങളെ ഉയർത്തിപ്പിടിക്കാൻ
ശ്രമിച്ചത്. ഈ അറസ്റ്റുകൾ മതേതര ഭാരതത്തിന്റെ മുഖത്ത് കറുത്തപാടാണ് എന്ന് ആം ആദ്മി നേതാക്കൾ പറഞ്ഞു.ജേക്കബ് തോപ്പിൽ, രാജു താന്നിക്കൽ, റോയി വെള്ളരിങ്ങാട്ട്, ജോയി കളരിക്കൽ, സിബി വരിക്കാനീക്കൽ, ജോണി ഇലവനാൽ, ജൂലിയസ് കണിപ്പിള്ളി, ജോജോ കണ്കുളം തുടങ്ങിയവർ പ്രസംഗിച്ചു.അറസ്റ്റിലായ സിസ്റ്റർമാർ നടത്തിയതൊന്നും നിയമവിരുദ്ധമല്ലെന്നും അവരെ ഉടൻ വിടുതല്‍ ചെയ്യണമെന്ന് ആം ആദ്മി പാർട്ടി ആവശ്യപ്പെട്ടു..മതേതരത്വം സംരക്ഷിക്കപ്പെടേണ്ടതിന്റെ നിർണായകമായ സമയമാണിതെന്ന് ആം ആദ്മി പാർട്ടി മുന്നറിയിപ്പ് നൽകി.