കെഎസ്ആർടിസിയുടെ പ്രിയദർശിനി ബസിൽ യാത്ര ചെയ്ത പുരുഷ യാത്രക്കാരന് സീറോ ടിക്കറ്റ് നൽകി കണ്ടക്ടർ പണം തട്ടിയെടുത്തതായി പരാതി. മൂവാറ്റുപുഴ-എറണാകുളം റൂട്ടിൽ സർവീസ് നടത്തുന്ന പ്രിയദർശിനി ബസിലെ കണ്ടക്ടർക്കെതിരെയാണ് ആക്ഷേപമുയർന്നത്. ടിക്കറ്റിലെ തുക കണ്ട് സംശയം തോന്നിയ വാളകം സ്വദേശിയായ യാത്രക്കാരൻ ചോദ്യം ചെയ്തതോടെ കണ്ടക്ടർ പ്രകോപിതനാവുകയായിരുന്നു.
യുവാവിന്റെ കയ്യിൽ നിന്ന് ടിക്കറ്റ് ബലമായി തട്ടിപ്പറിച്ചെടുത്ത കണ്ടക്ടർ, ഇയാളോട് കയർത്തു സംസാരിക്കുകയും വാളകത്തിന് പകരം തിരുവാങ്കുളത്തേക്കുള്ള ടിക്കറ്റ് നിർബന്ധിച്ച് നൽകുകയും ചെയ്തു. തുടർന്ന് യുവാവ് സംഭവത്തിന്റെ ദൃശ്യങ്ങളും ടിക്കറ്റിന്റെ ചിത്രങ്ങളും മൊബൈലിൽ പകർത്തി മൂവാറ്റുപുഴ ഡിപ്പോ അധികൃതർക്ക് പരാതി നൽകി. സംഭവം വിവാദമായതോടെ കണ്ടക്ടറും മറ്റൊരു ജീവനക്കാരനും യാത്രക്കാരന്റെ വീട്ടിലെത്തി മാപ്പുപറഞ്ഞതിനെ തുടർന്ന് പരാതിക്കാരൻ തുടർനടപടികളിൽ നിന്ന് പിന്മാറി.
കെഎസ്ആർടിസി ബസുകളിൽ ഇത്തരത്തിലുള്ള ടിക്കറ്റ് വെട്ടിപ്പുകൾ വർധിച്ചു വരികയാണെന്ന് ജീവനക്കാർ തന്നെ സമ്മതിക്കുന്നു. മുൻപ് പെരുമ്പാവൂർ ഡിപ്പോയിലെ കണ്ടക്ടർക്കെതിരെയും സമാനമായ സംഭവത്തിൽ നടപടിയെടുത്തിരുന്നു. പ്രിയദർശിനി ബസുകളിൽ സ്ത്രീ യാത്രക്കാർ കൂടുതലായതിനാൽ പുരുഷന്മാർക്ക് അബദ്ധത്തിൽ സീറോ ടിക്കറ്റ് നൽകുന്ന സംഭവങ്ങളും റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്.















