യെമനിൽ അന്താരാഷ്ട്രതലത്തിൽ അംഗീകരിക്കപ്പെട്ട സർക്കാരിനെയും സൗദി സഖ്യസേനയെയും പരാജയപ്പെടുത്തി തന്ത്രപ്രധാനമായ മോഖ തുറമുഖ നഗരത്തിന്റെ (Mocha Port) പൂർണ്ണ നിയന്ത്രണം പിടിച്ചെടുത്ത് ഹൂതി വിമതർ. അന്താരാഷ്ട്ര വാണിജ്യ-എണ്ണക്കപ്പലുകളുടെ പ്രധാന പാതയായ ബാബ് അൽ-മന്ദേബ് കടലിടുക്കിലേക്ക് (Bab el-Mandeb Strait) കൂടുതൽ പ്രവേശനം നേടുന്നതിന്റെ ഭാഗമായാണ് ഹൂതികളുടെ സായുധ മുന്നേറ്റം.
ബാബ് അൽ-മന്ദേബിൽ നിന്ന് വെറും 80 കിലോമീറ്റർ മാത്രം അകലെ സ്ഥിതി ചെയ്യുന്ന മോഖ നഗരം പിടിച്ചെടുത്തതോടെ സമുദ്ര വ്യാപാര പാതകളിൽ തങ്ങളുടെ സൈനിക സ്വാധീനം വർദ്ധിപ്പിക്കാൻ ഹൂതികൾക്ക് സാധിക്കും. വൻതോതിലുള്ള ഏറ്റുമുട്ടലിനെത്തുടർന്ന് മോഖയിൽ നിന്ന് നൂറുകണക്കിന് സ്ത്രീകളും കുട്ടികളും ലാഹ്ജ്, ഏഡൻ തുടങ്ങിയ സുരക്ഷിത മേഖലകളിലേക്ക് പാലായനം ചെയ്തു.
ഹൂതികളുടെ ഈ വൻ സൈനിക നീക്കം യെമനിലെ ആഭ്യന്തര സംഘർഷം വീണ്ടും രൂക്ഷമാക്കുന്നതിനൊപ്പം സൗദി അറേബ്യ അടക്കമുള്ള അയൽരാജ്യങ്ങൾക്കും വൻ സുരക്ഷാ ഭീഷണിയാണ് സൃഷ്ടിക്കുന്നത്. ചെങ്കടൽ വഴിയുള്ള ആഗോള എണ്ണക്കപ്പൽ ഗതാഗതത്തെയും വ്യാപാരത്തെയും ഇത് പ്രതികൂലമായി ബാധിച്ചേക്കാമെന്ന് അന്താരാഷ്ട്ര തലത്തിൽ വലിയ ആശങ്കയുയർന്നിട്ടുണ്ട്.















