അടുത്ത പൊതുതെരഞ്ഞെടുപ്പിൽ ഇന്ത്യ (INDIA) സഖ്യത്തിന് ഭൂരിപക്ഷം ലഭിച്ചാൽ പ്രധാനമന്ത്രി പദവിയിലേക്ക് അവകാശവാദമുന്നയിക്കാൻ പ്രതിപക്ഷ നേതാവെന്ന നിലയിൽ രാഹുൽ ഗാന്ധിക്ക് പൂർണ്ണ അവകാശമുണ്ടെന്ന് സി.പി.എം. ജനറൽ സെക്രട്ടറി എം.എ. ബേബി. എന്നാൽ പ്രതിപക്ഷ മുന്നണിയുടെ പ്രധാനമന്ത്രി ആരാകണമെന്ന കാര്യം തെരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം മാത്രമേ തീരുമാനിക്കാവൂ എന്നും അദ്ദേഹം വ്യക്തമാക്കി.
പാർട്ടിയുടെ നിലവിലെ ശക്തി വെച്ച് പ്രധാനമന്ത്രി പദവിയിലേക്ക് സി.പി.എമ്മിന് അവകാശവാദമുന്നയിക്കാൻ കഴിയില്ല. അതിനാൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയുടെ അധ്യക്ഷനോ പ്രതിപക്ഷ നേതാവോ മുന്നോട്ടുവരുന്നത് സ്വാഭാവികമാണ്. 1996-ൽ യുണൈറ്റഡ് ഫ്രണ്ട് അധികാരം പിടിച്ചപ്പോൾ ജ്യോതി ബസുവിനെ പ്രധാനമന്ത്രിയാക്കുന്നത് സംബന്ധിച്ച് സി.പി.എം. കേന്ദ്ര കമ്മിറ്റി ചർച്ച ചെയ്ത കാര്യം അദ്ദേഹം ഉദാഹരണമായി ചൂണ്ടിക്കാട്ടി. മുന്നണി വിജയിച്ചാൽ ഉചിതമായ നേതാവിനെ തിരഞ്ഞെടുക്കാൻ സഖ്യകക്ഷികൾ പക്വത കാണിക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
തെരഞ്ഞെടുപ്പിന് മുൻപ് മുന്നണി നേതൃത്വത്തെക്കുറിച്ചുള്ള അനാവശ്യ ഊഹാപോഹങ്ങൾക്ക് പാർട്ടിയില്ല. തമിഴ്‌നാട്ടിൽ ബി.ജെ.പി. പരാജയപ്പെട്ടതിന് പിന്നാലെ നടൻ വിജയ്‌യുടെ പേര് വരെ ഭാവി പ്രധാനമന്ത്രിയായി ഉയർന്നുവരുന്നതിനെക്കുറിച്ച് പരാമർശിച്ച അദ്ദേഹം, അത്തരം അനാവശ്യ ചർച്ചകളിലേക്ക് കടക്കാൻ ആഗ്രഹിക്കുന്നില്ലെന്ന് പറഞ്ഞു. പ്രതിപക്ഷം ഭൂരിപക്ഷം നേടുക എന്നതിനായിരിക്കണം പ്രഥമ പരിഗണനയെന്നും നേതാവിനെ ഫലപ്രഖ്യാപനത്തിന് ശേഷം തീരുമാനിക്കാമെന്നും അദ്ദേഹം ആവർത്തിച്ചു.















