വ്യോമാക്രമണങ്ങൾക്ക് പിന്നാലെ പരസ്പരം കപ്പലുകൾ തകർക്കുന്ന ശക്തമായ കടൽപ്പോരിലേക്ക് വഴിമാറി അമേരിക്ക-ഇറാൻ സംഘർഷം. കഴിഞ്ഞ 24 മണിക്കൂറിനിടെ ഒൻപത് കപ്പലുകളാണ് ഇരുപക്ഷത്തുമായി ആക്രമിക്കപ്പെട്ടത്. ഇറാന്റെ മൂന്ന് എണ്ണ ടാങ്കറുകൾ അമേരിക്ക തകർത്തപ്പോൾ, രണ്ട് അമേരിക്കൻ പടക്കപ്പലുകൾ ഉൾപ്പെടെ ആറ് കപ്പലുകൾ ആക്രമിച്ചതായി ഇറാനും അവകാശപ്പെട്ടു. നിലവിലെ സംഘർഷത്തിൽ ഇതാദ്യമായാണ് ഇരുവിഭാഗവും ഇത്ര കടുത്ത നാവിക ആക്രമണങ്ങൾ നടത്തുന്നത്.
ഖർഗ് ദ്വീപിന് സമീപം ആക്രമിച്ച എണ്ണ ടാങ്കറിന് പുറമെ, ജസക് മേഖലയിൽ ‘എം.ടി. സ്റ്റാർക്’ എന്ന കപ്പലും അമേരിക്ക തകർത്തു. ഒമാൻ കടലിന് സമീപത്തുവെച്ച് അമേരിക്കൻ ആക്രമണത്തിനിരയായ ‘എം.ടി. കീലോ’ എന്ന ഇറാനിയൻ ടാങ്കർ പൂർണ്ണമായും മുങ്ങി. കപ്പലുകൾ തകർക്കുന്നതിന് മുൻപ് നാവികർക്ക് കടലിലേക്ക് ചാടി രക്ഷപ്പെടാൻ മുന്നറിയിപ്പ് നൽകുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
അതേസമയം, ഒരു അമേരിക്കൻ വിമാനവാഹിനി കപ്പലിനെയും ചെറു പടക്കപ്പലിനെയും ആക്രമിച്ചതായി ഇറാൻ അവകാശപ്പെട്ടു. ഇറാൻ ആക്രമണം അമേരിക്ക സ്ഥിരീകരിച്ചെങ്കിലും ആർക്കും പരിക്കേറ്റിട്ടില്ലെന്നാണ് വാഷിംഗ്ടൺ നൽകുന്ന വിവരം. എന്നാൽ ആക്രമണത്തെത്തുടർന്ന് അമേരിക്കൻ പടക്കപ്പലുകൾക്ക് നിലയുറപ്പിച്ച സ്ഥലത്ത് നിന്ന് പിന്മാറേണ്ടി വന്നതായി ഇറാൻ കൂട്ടിച്ചേർത്തു. ഇറാൻ ആക്രമിച്ച ഒരു ആളില്ലാ ബോട്ടും അമേരിക്കൻ ബന്ധമുള്ള മറ്റ് മൂന്ന് കപ്പലുകളും തകർന്നവയിൽ ഉൾപ്പെടുന്നു.
ഹോർമുസ് കടലിടുക്കിൽ ഇറാൻ ആക്രമിക്കുന്ന ഓരോ കപ്പലിനും പകരം അതേ അളവിൽ തിരിച്ചടിക്കുമെന്ന് അമേരിക്ക മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കപ്പലുകൾക്ക് നേരെയുള്ള ആക്രമണം വർദ്ധിച്ചതോടെ പ്രദേശത്ത് സർവീസ് നടത്തുന്ന നിരപരാധികളായ നാവികരുടെ ജീവൻ അതീവ അപകടത്തിലായിരിക്കുകയാണ്.

















