ലയണൽ മെസ്സി നായകനായ അർജന്റീന ഫുട്ബോൾ ടീമിനെ കേരളത്തിലേക്ക് കൊണ്ടുവരുമെന്ന് പറഞ്ഞ് നടന്ന വൻ സാമ്പത്തിക തട്ടിപ്പിൽ പ്രത്യേക അന്വേഷണ സംഘത്തെ (SIT) നിയോഗിച്ച് ഇന്ന് ഉത്തരവിറങ്ങിയേക്കും. അന്വേഷണത്തിന് എസ്.ഐ.ടിയെ നിയമിക്കാൻ മുഖ്യമന്ത്രി ശുപാർശ ചെയ്തിട്ടുണ്ട്. തലസ്ഥാനത്തെത്തുന്ന ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഉന്നത ഉദ്യോഗസ്ഥരുമായി നടത്തുന്ന ചർച്ചയ്ക്ക് ശേഷമായിരിക്കും അന്തിമ തീരുമാനം.
വിജിലൻസിലെ മുതിർന്ന ഉദ്യോഗസ്ഥനായിരിക്കും എസ്.ഐ.ടിയുടെ ചുമതല. അഴിമതി നിരോധന നിയമപ്രകാരം കേസ് നിലനിൽക്കുമോ എന്നും, മുൻ മന്ത്രി ഉൾപ്പെടെയുള്ളവർ പദവി ദുരുപയോഗം ചെയ്തിട്ടുണ്ടോ എന്നും സംഘം പരിശോധിക്കും. വിദേശ പണമിടപാടുകളിൽ കേന്ദ്ര ഏജൻസികളുടെ സഹായം തേടാനും അന്വേഷണം വേഗത്തിൽ പൂർത്തിയാക്കാനും മുഖ്യമന്ത്രി നിർദ്ദേശം നൽകിയിട്ടുണ്ട്.
അതേസമയം സംഭവത്തിൽ വിജിലൻസും വേറെ അന്വേഷണം നടത്തും. വിദേശത്തേക്ക് പണം കൈമാറിയപ്പോൾ ജി.എസ്.ടി ഇനത്തിൽ സർക്കാരിലേക്ക് ലഭിക്കേണ്ടിയിരുന്ന 26 കോടിയോളം രൂപ സ്പോൺസർമാരിൽ നിന്ന് ഈടാക്കുന്നതിൽ വീഴ്ച വരുത്തിയതിലാണ് വിജിലൻസ് അന്വേഷണം. ഉദ്യോഗസ്ഥരുടെ നിർദ്ദേശം മുൻ സർക്കാരിന്റെ കാലത്ത് അട്ടിമറിക്കപ്പെട്ടതായി കണ്ടെത്തിയിട്ടുണ്ട്. വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്ക് ജി.എസ്.ടി കമ്മീഷണർ നൽകിയ നോട്ടീസിന്റെ മറുപടിയും അന്വേഷണ റിപ്പോർട്ടും ലഭിച്ച ശേഷം വിജിലൻസ് പ്രാഥമിക അന്വേഷണത്തിന് ഉത്തരവിടും.

















