രാമപുരം: സംസ്ഥാനത്തിന്റെ ഔദ്യോഗിക നാമം എല്ലാ ഭാഷകളിലും “കേരളം” എന്നാക്കി മാറ്റുന്ന ബില്ലിന് രാഷ്ട്രപതി ദ്രൗപദി മുർമു അംഗീകാരം നൽകിയതിന്റെ സന്തോഷാഘോഷമായി രാമപുരം മാർ അഗസ്തീനോസ് കോളേജിൽ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ വ്യത്യസ്തമായ ആദരവ് സംഘടിപ്പിച്ചു.
കോളേജ് നടുമുറ്റത്ത് 250 ഓളം വിദ്യാർത്ഥികൾ അണിനിരന്ന് “കേരളം” എന്ന വാക്ക് രൂപപ്പെടുത്തി. മലയാള ഭാഷയോടും കേരളത്തിന്റെ സാംസ്കാരിക പൈതൃകത്തോടുമുള്ള ആദരവും അഭിമാനവും ഐക്യബോധവും ഉയർത്തിക്കാട്ടുന്ന ഈ ദൃശ്യം ഏറെ ശ്രദ്ധേയമായി. ഡ്രോൺ ക്യാമറയിൽ പകർത്തിയ ദൃശ്യങ്ങൾ കേരളത്തോടുള്ള വിദ്യാർത്ഥികളുടെ സ്നേഹവും അഭിമാനവും പ്രതിഫലിപ്പിക്കുന്നതായിരുന്നു.
വിദ്യാർത്ഥികളുടെ ഈ കൂട്ടായ്മ കേരളത്തിന്റെ ഔദ്യോഗിക നാമത്തിന് ലഭിച്ച ചരിത്രപരമായ അംഗീകാരത്തെ സ്വാഗതം ചെയ്യുന്നതോടൊപ്പം മാതൃഭാഷയുടെയും സംസ്ഥാനത്തിന്റെ വ്യക്തിത്വത്തിന്റെയും പ്രാധാന്യം പുതുതലമുറയെ ഓർമ്മിപ്പിക്കുന്ന സന്ദേശമായും മാറിയതായി കോളേജ് അധികൃതർ പറഞ്ഞു.
















