മുല്ലപ്പെരിയാർ അണക്കെട്ടിൽ ആധുനിക സാങ്കേതിക സംവിധാനങ്ങൾ ഉപയോഗിച്ചുള്ള പരിശോധന നടത്തുന്നത് പരിഗണിക്കുമെന്ന് അഞ്ചംഗ വിദഗ്ദ്ധ സമിതി. കേരളത്തിൽ നിന്നുള്ള ഉദ്യോഗസ്ഥർ ഇക്കാര്യം ശക്തമായി ആവശ്യപ്പെട്ടതിനെ തുടർന്നാണ് സമിതി അനുകൂല നിലപാട് അറിയിച്ചത്. വിഷയത്തിൽ നടപടിയുണ്ടായില്ലെങ്കിൽ സുപ്രീം കോടതിയെ സമീപിക്കുമെന്ന് കേരള പ്രതിനിധികൾ സമിതിയെ വ്യക്തമാക്കിയിരുന്നു.
അതേസമയം, അണക്കെട്ടിലെ ആദ്യഘട്ട പരിശോധന പൂർത്തിയായെന്നും വിശദമായ റിപ്പോർട്ട് 15 ദിവസത്തിനകം ദേശീയ ഡാം സുരക്ഷാ അതോറിറ്റിക്ക് സമർപ്പിക്കുമെന്നും സമഗ്ര പരിശോധനാ സമിതി ചെയർമാൻ ബൽരാജ് ജോഷി അറിയിച്ചു. സുരക്ഷയുമായി ബന്ധപ്പെട്ട എല്ലാ ഘടകങ്ങളും വിശദമായി പരിശോധിക്കുമെന്നും സമിതിയുടെ റിപ്പോർട്ട് തികച്ചും നിഷ്പക്ഷമായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
കോതമംഗലം സ്വദേശി ജോ ജോസഫ് നൽകിയ കേസിന്റെ അടിസ്ഥാനത്തിൽ 2022-ലാണ് മുല്ലപ്പെരിയാറിൽ പുതിയ സമഗ്ര സുരക്ഷാ പരിശോധന നടത്താൻ സുപ്രീം കോടതി ഉത്തരവിട്ടത്. ദേശീയ ജലവൈദ്യുത കോർപ്പറേഷൻ മുൻ സി.എം.ഡി ബൽരാജ് ജോഷി അധ്യക്ഷനായ അഞ്ചംഗ സമിതിയാണ് സുപ്രീം കോടതി നിർദ്ദേശപ്രകാരം അണക്കെട്ടിൽ പരിശോധന നടത്തിയത്. ഒഡീഷ ജലവിഭവ വകുപ്പ് മുൻ മെമ്പർ സെക്രട്ടറി അശുതോഷ് ദാസാണ് സമിതിയിലെ കേരളത്തിന്റെ പ്രതിനിധി.

















