വടക്കൻ സൈപ്രസ് തീരത്ത് 270 ഓളം യാത്രക്കാരുമായി പോയ ഫെറി മുങ്ങി വൻ അപകടം. അപകടത്തിൽ 7 പേർ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചു. 24 ഓളം യാത്രക്കാരെ ഇനിയും കണ്ടെത്താനായിട്ടില്ലെന്ന് തുർക്കി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 237 പേരെ ഇതുവരെ രക്ഷപ്പെടുത്താനായിട്ടുണ്ട്.
വടക്കൻ സൈപ്രസിലെ കിറേനിയ തുറമുഖത്ത് നിന്ന് പുറപ്പെട്ട കറ്റമരൻ ശൈലിയിലുള്ള ഫെറിയാണ് അപകടത്തിൽപ്പെട്ടത്. യാത്ര തിരിച്ച് 15 മിനിറ്റിനുള്ളിൽ മോശം കാലാവസ്ഥയെത്തുടർന്ന് ഫെറിയിലേക്ക് വെള്ളം കയറുകയായിരുന്നു. തീരത്തുനിന്ന് ഏകദേശം 7.5 കിലോമീറ്റർ അകലെ ഡയാന ബീച്ചിന് സമീപത്തുവെച്ചാണ് ബോട്ട് തലകീഴായി മറിഞ്ഞത്.
അപകടത്തിൽ തുർക്കി പ്രസിഡന്റ് റെസെപ് തയ്യിപ്പ് എർദോഗൻ അനുശോചനം രേഖപ്പെടുത്തി. കാണാതായവർക്കായി സൈപ്രസ് അധികൃതരുമായി ചേർന്ന് തിരച്ചിൽ ശക്തമാക്കിയിട്ടുണ്ട്. മനുഷ്യജീവൻ രക്ഷിക്കുന്നതിനാണ് പ്രഥമ പരിഗണനയെന്നും തങ്ങളുടെ എല്ലാ സംവിധാനങ്ങളും രക്ഷാപ്രവർത്തനത്തിനായി നൽകാൻ തയ്യാറാണെന്നും സൈപ്രസ് സർക്കാരും വ്യക്തമാക്കി.

















