പാലാ: പാലാ രൂപതയുടെ ആത്മീയ തേജസ്സ്, അഭിവന്ദ്യ മാർ ജോസഫ് പള്ളിക്കാപറമ്പിൽ പിതാവിന് ഇന്ന് നൂറാം ജന്മദിനം. രൂപതയുടെ രണ്ടാമത്തെ മെത്രാനായ പള്ളിക്കാപറമ്പിൽ പിതാവിന്റെ ശതാബ്ദി ആഘോഷങ്ങൾക്ക് പാലാ ബിഷപ്പ് ഹൗസ് വേദിയാകും. സഭാനേതൃത്വത്തിലെ പ്രമുഖരും വിശ്വാസിസമൂഹവും ഒത്തുചേരുന്ന ചരിത്രപരമായ ചടങ്ങുകൾക്കാണ് നഗരം സാക്ഷ്യം വഹിക്കുന്നത്.
നാളെ വൈകുന്നേരം 6 മണിക്ക് ബിഷപ്പ് ഹൗസിൽ നടക്കുന്ന ഭക്തിനിർഭരമായ സായാഹ്ന പ്രാർത്ഥനയോടെ ആഘോഷങ്ങൾക്ക് തുടക്കമാകും. തുടർന്ന് 7 മണിക്ക് പാലായുടെ പ്രിയപ്പെട്ട പിതാവിന് ആദരമർപ്പിച്ചുകൊണ്ടുള്ള സ്നേഹസംഗമവും സമ്മേളനവും നടക്കും.
സീറോ മലബാർ സഭയുടെ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ സമ്മേളനം ഉദ്ഘാടനം ചെയ്യും. കാർഡിനാൾ ഓസ്വാൾഡ് ഗ്രേഷിയസ്, കാർഡിനാൾ മാർ ജോർജ് ആലഞ്ചേരി, ബസേലിയോസ് കാർഡിനാൾ ക്ലീമിസ് കത്തോലിക്കാ ബാവ, ആർച്ച് ബിഷപ്പ് മാർ തോമസ് തറയിൽ തുടങ്ങി ഭാരത സഭയിലെ പ്രമുഖരായ മുപ്പത്തഞ്ചോളം ബിഷപ്പുമാർ ചടങ്ങിൽ സംബന്ധിക്കും. കൂടാതെ പ്രെസ്ബിറ്ററൽ കൗൺസിലിലെ വൈദികർ, സിസ്റ്റേഴ്സ്, ആത്മായ പ്രതിനിധികൾ എന്നിവരും പിതാവിന് ജന്മദിനാശംസകൾ നേരാൻ എത്തും.
ദശാബ്ദങ്ങളായി പാലാ രൂപതയെ സ്നേഹവാത്സല്യങ്ങളോടെ നയിച്ച പള്ളിക്കാപറമ്പിൽ പിതാവിന്റെ നൂറാം ജന്മദിനം രൂപതാംഗങ്ങളെ സംബന്ധിച്ചിടത്തോളം വലിയ ആവേശമാണ് പകരുന്നത്. വലിയൊരു ആത്മീയ കുടുംബത്തിന്റെ സ്നേഹവും പ്രാർത്ഥനയും ഏറ്റുവാങ്ങുന്ന ഈ സായാഹ്നം പാലായുടെ ചരിത്രത്തിലെ അവിസ്മരണീയമായ അധ്യായമായി മാറും.















