നേപ്പാളിൽ യുവാക്കളുടെ പ്രതിഷേധക്കാർക്കുനേരെയുള്ള പൊലീസ് വെടിവയ്പിൽ മരണം 19 ആയി. 300ലേറെ പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇതിനിടെ സംഘര്‍ഷങ്ങളുടെ ധാര്‍മ്മിക ഉത്തരവാദിത്തം ഏറ്റെടുത്ത് നേപ്പാള്‍ ആഭ്യന്തര മന്ത്രി രമേശ് ലേഖക് രാജി വെച്ചു.
തിങ്കളാഴ്ച വൈകുന്നേരം പ്രധാനമന്ത്രിയുടെ വസതിയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ അദ്ദേഹം പ്രധാനമന്ത്രി കെ പി ശര്‍മ്മ ഒലിക്ക് രാജി സമര്‍പ്പിച്ചു. നേപ്പാൾ പ്രധാനമന്ത്രി കെ പി ശർമ്മ ഓലി ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, വാട്ട്‌സാപ്പ് അടക്കമുള്ള 26 സമൂഹമാധ്യമങ്ങൾ നിരോധിച്ചുകൊണ്ട് ഉത്തരവിട്ടതിനെ തുടർന്നാണ് പ്രതിഷേധം.
രാജ്യത്ത് പുതിയ നിയമപ്രകാരം സമൂഹമാധ്യമങ്ങൾ രജിസ്റ്റർ ചെയ്യാത്തതിനാലാണ് നിരോധനമെന്ന് സർക്കാർ വാദം.
ടിക് ടോക്ക് അടക്കം അഞ്ചു സമൂഹമാധ്യമങ്ങൾ നിയമം പാലിച്ചതിനാൽ നിരോധിച്ചിട്ടില്ല. സർക്കാർ നടപടി അഭിപ്രായ സ്വാതന്ത്ര്യത്തിനെതിരായ കടന്നുകയറ്റമെന്നാണ് യുവാക്കൾ പറയുന്നത്.













