2025 ജൂലൈ 23 ബുധൻ 1199 കർക്കടകം 07
വാർത്തകൾ
🗞️👉 എസ്എംവൈഎം പാലാ രൂപത നേതൃത്വ പരിശീലന ക്യാമ്പ് നാലാം ഘട്ടം നടത്തപ്പെട്ടു.
പാലാ : പാലാ രൂപത യുവജന പ്രസ്ഥാനം എസ്എംവൈഎം – കെസിവൈഎം പാലാ രൂപതയുടെ നേതൃത്വ പരിശീലന ക്യാമ്പ് ‘വൈഎറ്റിപ്പി’ യുടെ നാലാം ഘട്ടം എസ്എംവൈഎം കൂടല്ലൂർ യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ കൂടല്ലൂർ സെൻറ്. ജോസഫ് പള്ളിയിൽ വച്ച് നടത്തപ്പെട്ടു. എസ്എംവൈഎം കൂടല്ലൂർ യൂണിറ്റ് ഡയറക്ടർ ഫാ. തോമസ് കിഴക്കേക്കര ക്യാമ്പ് ഉദ്ഘാടനം ചെയ്തു. കുടുംബം എന്ന വിഷയത്തെ ആസ്പദമാക്കി ചേർപ്പുങ്കൽ ബിവിഎം കോളേജ് അധ്യാപകൻ ശ്രീ. ബ്രിസ്റ്റോ സെഷൻ നയിച്ചു. രൂപത പ്രസിഡൻ്റ് അൻവിൻ സോണി ഓടച്ചുവട്ടിൽ, സി. ആൽഫി, സെക്രട്ടറി ബെനിസൺ, ബിയോ ബെന്നി, സെബിൻ സിജു, നേഹ മരിയ സണ്ണി തുടങ്ങിയവർ നേതൃത്വം നൽകി.
🗞️👉 ചുറ്റും ഇരമ്പുന്ന വിപ്ലവ സ്മരണകള്‍ ; ജനഹൃദയങ്ങളെത്തൊട്ട് പ്രിയ നേതാവിന്റെ മടക്കം
ഇരമ്പുന്ന വിപ്ലവ സ്മരണകളുടെ നടുവിലൂടെ വി എസ് അച്യുതാനന്ദന്റെ ഭൗതികദേഹവും വഹിച്ചുകൊണ്ടുള്ള വിപാലയാത്ര കൊല്ലത്തിന്റെ ഹൃദയഭാഗത്ത്. അണമുറിയാത്ത ജനപ്രവാഹത്തിന്റെ ഒഴുക്കില്‍ മുന്‍പ് നിശ്ചയിച്ച സമയക്രമങ്ങളെല്ലാം തെറ്റിയെങ്കിലും കൊല്ലത്തിന്റെ ഓരങ്ങളില്‍ അര്‍ദ്ധരാത്രി മുതല്‍ പുലരും നേരം വരെ വി എസ്സിനെ അവസാനമായി കാണാന്‍ കാത്തിരുന്നത് പതിനായിരങ്ങളാണ്. അച്ഛന്റെ തോളത്തേറി വി എസിനെ കാത്തുനിന്ന കുഞ്ഞുങ്ങളും തളര്‍ച്ച മറന്ന് പാതയോരങ്ങളില്‍ തമ്പടിച്ച വയോധികരും തിങ്ങിക്കൂടിയ സ്ത്രീകളും വൈകാരിക കാഴ്ചയായി. തിരുവനന്തപുരം പിന്നിട്ടിട്ട് അഞ്ച് മണിക്കൂറിലേറെയായെങ്കിലും വഴിയിലൊരിടത്തും ജനപ്രവാഹം നിലച്ചിട്ടില്ല. പാരിപ്പള്ളിയില്‍ മഴനനഞ്ഞ് പ്രിയനേതാവിനെ കാത്തുനിന്ന സാധാരണ മനുഷ്യരും കാവനാട്ടും ചിന്നക്കടയിലും തടിച്ചുകൂടിയ ജനങ്ങളും വി എസ് മലയാളിക്ക് ആരെന്ന് അടയാളപ്പെടുത്തി. വിലാപയാത്ര ചവറയില്‍ എത്തിയപ്പോള്‍ അതൊരു ജനമഹാസാഗരമായി.
🗞️👉 തലസ്ഥാനത്തെ ഹൃദയങ്ങളെ തൊട്ട് വിലാപയാത്ര കൊല്ലത്തേക്ക്…; പാരിപ്പള്ളിയില്‍ കണ്ണീര്‍മഴ
ഇരുളും മഴയും അവഗണിച്ച് ഉറക്കമൊഴിച്ച് കാത്തുനിന്ന പതിനായിരങ്ങളുടെ അന്ത്യാഭിവാദ്യങ്ങള്‍ ഏറ്റുവാങ്ങി വി എസ് അച്യുതാനന്ദന്റെ ഭൗതികദേഹവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര തിരുവനന്തപുരം ജില്ല വിട്ട് കൊല്ലത്തേക്ക്. വഴിയോരത്ത് തടിച്ചുകൂടിയ ജനസാഗരത്തെ തുഴഞ്ഞുനീങ്ങി വിലാപയാത്ര തിരുവനന്തപുരം ജില്ല കടന്ന് കൊല്ലത്തേക്ക് എത്താന്‍ പത്ത് മണിക്കൂറിലേറെ നേരമെടുത്തു. കൊല്ലം ജില്ലയില്‍ വിലാപയാത്ര പാരിപ്പള്ളി, ചാത്തന്നൂര്‍, കൊട്ടിയം, ചിന്നക്കട, കാവനാട്, ചവറ, കരുനാഗപ്പള്ളി, ഓച്ചിറ എന്നിവിടങ്ങളിലൂടെ കടന്നുപോകും. ശേഷം ആലപ്പുഴയിലേക്ക് പ്രവേശിക്കും.
🗞️👉 ഡല്‍ഹിയില്‍ ലാന്‍ഡിംഗിന് പിന്നാലെ എയര്‍ ഇന്ത്യ വിമാനത്തില്‍ തീപിടുത്തം; യാത്രക്കാര്‍ സുരക്ഷിതര്‍
ഡല്‍ഹിയില്‍ ലാന്‍ഡിംഗിന് പിന്നാലെ എയര്‍ ഇന്ത്യ വിമാനത്തില്‍ തീപിടുത്തം. യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്നാണ് വിവരം. ഓക്സിലറി പവര്‍ യൂണിറ്റിലുണ്ടായ തീപിടുത്തത്തില്‍ വിമാനത്തിന് കേടുപാട് സംഭവിച്ചു. അപകട കാരണത്തെക്കുറിച്ച് പരിശോധന തുടരുകയാണ്. ഹോങ് കോങില്‍ നിന്ന് ഡല്‍ഹിയിലേക്ക് എത്തിയ വിമാനത്തിലാണ് ലാന്‍ഡിംഗിന് തൊട്ടുപിന്നാലെ തീപടര്‍ന്നത്.
🗞️👉 ഏഷ്യൻ പവർലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിൽ തിളക്കമാർന്ന വിജയം നേടി എറണാകുളം സ്വദേശികൾ
വിയറ്റ്നാമിൽ നടന്ന ഓൾ ഏഷ്യ പവർലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പ് 2025-ൽ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുത്ത എറണാകുളം സ്വദേശികളായ കായികതാരങ്ങൾ അഭിമാനകരമായ നേട്ടം കൈവരിച്ചു. നവീൻ പോൾ, റോസ് ഷാരോൺ എന്നിവർ സ്വർണ്ണ മെഡലുകൾ നേടിയപ്പോൾ, സഞ്ജു സി നെൽസൺ വെള്ളി മെഡൽ കരസ്ഥമാക്കി രാജ്യത്തിന്റെ യശസ്സുയർത്തി.
🗞️👉 പുതിയ മഴ മുന്നറിയിപ്പ് : ജൂലൈ 26 വരെ കനത്ത മഴ തുടരും
കേരളത്തിൽ ഇന്ന് മുതൽ ജൂലൈ 26 വരെ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. വരും ദിവസങ്ങളിൽ ശക്തമായതും അതിശക്തമായതുമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. ഇന്ന് മുതൽ ജൂലൈ 26 വരെ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലേർട്ടുകൾ നൽകിയിട്ടുണ്ട്. ജൂലൈ 24 ഓടെ വടക്കൻ ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയുള്ളതിനാൽ അടുത്ത അഞ്ച് ദിവസം മഴ തുടരുമെന്നാണ് അറിയിപ്പ്.
🗞️👉 ചെമ്പല്ലിക്കുണ്ട് പുഴയില്‍ യുവതി കുഞ്ഞുമായി ചാടിയ സംഭവം; കുട്ടിയുടെ മൃതദേഹം കണ്ടെത്തി
കണ്ണൂർ ചെമ്പല്ലിക്കുണ്ട് പുഴയിൽ ചാടിമരിച്ച റീമയുടെ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി. ചെമ്പല്ലിക്കുണ്ട് പാലത്തിന്റെ താഴെ നിന്നാണ് ഋഷിപ്പ് രാജിന്റെ മൃതദേഹം കണ്ടെത്തിയത്. കുട്ടിയുടെ അമ്മ റീമയുടെ മൃതദേഹം കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. ഭർതൃ വീട്ടിലെ മാനസിക പീഡനത്തിൽ മനംനൊന്താണ് ആത്മഹത്യ എന്നായിരുന്നു റീമയുടെ കുടുംബത്തിന്റെ ആരോപണം. കേസിൽ പൊലീസിന്റെ അന്വേഷണം തുടരുകയാണ് മൂന്ന് വയസുള്ള മകനുമായാണ് റീമ ചെമ്പല്ലിക്കുണ്ട് പാലത്തില്‍ നിന്ന് പുഴയിലേക്ക് ചാടിയത്. കുട്ടിയെ ഷാള്‍ ഉപയോഗിച്ച് ശരീരത്തോട് ചേര്‍ത്ത് കെട്ടിവെച്ച് പുഴയിലേക്ക് ചാടുകയായിരുന്നു. ഈ സമയം പുഴയില്‍ ചൂണ്ടയിടുകയായിരുന്ന യുവാവ് റീമ ചാടുന്നത് കണ്ടു.
🗞️👉 ബോയിങ് വിമാനങ്ങളിലെ ഫ്യൂവൽ കൺട്രോൾ സ്വിച്ച് പരിശോധനകൾ പൂർത്തിയാക്കി എയർ ഇന്ത്യ
എയർ ഇന്ത്യയുടെ എല്ലാ ബോയിംഗ് വിമാനങ്ങളുടെയും ഫ്യൂവൽ കൺട്രോൾ സ്വിച്ച് പരിശോധനകൾ പൂർത്തിയായി. പരിശോധനയിൽ ലോക്കിംഗ് സംവിധാനത്തിൽ പ്രശ്നങ്ങൾ ഒന്നും കണ്ടെത്തിയില്ല. ബോയിംഗ് 787, ബോയിംഗ് 737 ശ്രേണിയിലുള്ള വിമാനങ്ങളിലാണ് പരിശോധന നടത്തിയത്. ഡിജിസിഎ നിർദേശത്തിന് മുന്നോടിയായി ജൂലൈ 12 ന് എയർ ഇന്ത്യ സ്വമേധയാ പരിശോധനകൾ ആരംഭിച്ചിരുന്നു.













