സിറിയയിലെ ഡമാസ്കസിലെ ഗ്രീക്ക് ഓർത്തഡോക്സ് ദേവാലയത്തില്‍ അടുത്തിടെ നടന്ന ഭീകരാക്രമണത്തെ അപലപിച്ചുകൊണ്ട് യൂറോപ്യൻ പാർലമെന്റ് അടിയന്തര പ്രമേയം പാസാക്കി. സിറിയയിലെ ക്രിസ്ത്യാനികളുടെയും മറ്റ് മതന്യൂനപക്ഷങ്ങളുടെയും സംരക്ഷണം ആവശ്യപ്പെട്ടുക്കൊണ്ടാണ് പ്രമേയം അവതരിപ്പിച്ചത്. മതസ്വാതന്ത്ര്യവും മനുഷ്യാവകാശങ്ങളും
സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറയുന്നതായിരിന്നു പ്രമേയം. യൂറോപ്യൻ പാർലമെന്റിലെ വിവിധ രാഷ്ട്രീയ ഗ്രൂപ്പുകൾ സംയുക്തമായാണ് പ്രമേയം സമർപ്പിച്ചത്.
സിറിയയിൽ ക്രൈസ്തവര്‍ക്കെതിരായി അക്രമത്തിന്റെയും വിവേചനത്തിന്റെയും വർദ്ധിച്ചുവരുന്ന രീതി ചൂണ്ടിക്കാട്ടുന്നതായിരിന്നു പ്രമേയം. വിവിധ വിശ്വാസ സമൂഹങ്ങളെ പീഡിപ്പിക്കുന്നതിന് ഉത്തരവാദികളായവർക്കെതിരെ ഉപരോധം ഏർപ്പെടുത്തണം. ദേവാലയം നശിപ്പിക്കൽ, ഭീഷണി,
ചെക്ക്‌പോസ്റ്റുകളിലെ വിവേചനം, സെമിത്തേരികൾ നശിപ്പിക്കൽ എന്നീ വിവിധ അക്രമങ്ങളും ജോലികൾ, ലൈസൻസുകൾ, സർക്കാർ സേവനങ്ങൾ എന്നിവയിലേക്കു ക്രൈസ്തവരോട് കാണിക്കുന്ന വിവേചനവും പ്രമേയത്തില്‍ പ്രതിപാദിച്ചിട്ടുണ്ട്.












