ന്യൂഡൽഹി: ഫുക്കറ്റിൽ നിന്ന് ഡൽഹിയിലേക്ക് വരികയായിരുന്ന എയർ ഇന്ത്യ വിമാനം ആകാശത്തുവെച്ച് പെട്ടെന്ന് താഴേക്ക് പതിച്ച സംഭവത്തിൽ വിമാന നിർമാണ കമ്പനിയായ ‘എയർബസിന്റെ’ (Airbus) പ്രാഥമിക അവലോകന റിപ്പോർട്ട് പുറത്തുവന്നു. വിമാനം കുറഞ്ഞത് 250 അടിയെങ്കിലും താഴേക്ക് പെട്ടെന്ന് പതിച്ചെന്നാണ് ഡിജിറ്റൽ ഫ്ലൈറ്റ് ഡേറ്റാ റെക്കോർഡർ പരിശോധിച്ച് തയ്യാറാക്കിയ റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. ആകാശച്ചുഴി (Turbulence) മൂലമാണ് അപകടമുണ്ടായതെന്ന എയർ ഇന്ത്യയുടെ ആദ്യ വിശദീകരണം തള്ളുന്നതാണ് പുതിയ കണ്ടെത്തലുകൾ.
വിമാനത്തിന് നിരവധി സാങ്കേതിക തകരാറുകൾ ഉണ്ടായതായി മെയിന്റനൻസ് റിപ്പോർട്ടിൽ പറയുന്നു. വിമാനത്തിന്റെ മൂന്ന് ഹൈഡ്രോളിക് സംവിധാനങ്ങളിലും കുറഞ്ഞ മർദ്ദ മുന്നറിയിപ്പ് ലഭിക്കുകയും രണ്ട് റിസർവോയറുകളിലെ ദ്രാവക അളവ് കുറയുകയും ചെയ്തു. കൂടാതെ ഓട്ടോപൈലറ്റ് സംവിധാനം വിച്ഛേദിക്കപ്പെടുകയും എലിവേറ്റർ നിയന്ത്രണങ്ങളിലും എമർജൻസി വാതിലുകളിലും മുന്നറിയിപ്പ് സന്ദേശങ്ങൾ ലഭിക്കുകയും ചെയ്തിരുന്നു.
അതേസമയം, സംഭവസമയത്ത് വിമാനത്തിന്റെ ക്യാപ്റ്റനും ഗുരുതര സംശയനിഴലിലാണ്. ലാൻഡിംഗിന് ശേഷം നടത്തിയ ലഹരിമരുന്ന് പരിശോധനയിൽ പൈലറ്റ് പരാജയപ്പെട്ടു. കഞ്ചാവ് ഉപയോഗിച്ചോ എന്ന സംശയം ഉയർന്നെങ്കിലും തനിക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്നെന്നും ഉറക്കത്തിനുള്ള മരുന്ന് കഴിച്ചതാണ് ലഹരിയായി കണ്ടതെന്നുമാണ് പൈലറ്റിന്റെ മൊഴി. യാത്രയ്ക്കിടെ അരമണിക്കൂറോളം ഉറങ്ങിയെന്നും, ശുചിമുറിയിൽ പോയി വന്നശേഷം സഹപൈലറ്റിന്റെ പിന്നിൽ നിൽക്കുമ്പോഴാണ് വിമാനം താഴ്ന്നതെന്നുമാണ് പൈലറ്റ് വിശദീകരിച്ചത്. വീഴ്ച ആരുടേതായാലും എയർ ഇന്ത്യ ഉത്തരവാദിത്തത്തിൽ നിന്ന് ഒളിച്ചോടരുതെന്നും കടുത്ത നടപടിയുണ്ടാകുമെന്നും വ്യോമയാന സെക്രട്ടറി മുന്നറിയിപ്പ് നൽകി.















