2025 ജൂൺ 30 തിങ്കൾ 1199 മിഥുനം 16
വാർത്തകൾ
🗞️👉 ഇന്ന് ഒരു ജില്ലയ്ക്ക് അവധി; സംസ്ഥാനത്ത് ഇന്ന് മുതൽ മഴയുടെ തീവ്രത കുറഞ്ഞേക്കും
സംസ്ഥാനത്ത് ഇന്ന് മുതൽ മഴയുടെ തീവ്രത കുറഞ്ഞേക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. വ്യാഴാഴ്ച മുതൽ വീണ്ടും മഴ ശക്തമാക്കാനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മധ്യകേരളത്തിലും വടക്കൻ കേരളത്തിലും മലയോര മേഖലകളിലും മഴ ശക്തമാകാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി.
🗞️👉 സംസ്ഥാനത്തിന്റെ പുതിയ പോലീസ് മേധാവിയെ ഇന്ന് അറിയാം
സംസ്ഥാനത്തിന്റെ പുതിയ പൊലീസ് മേധാവിയെ ഇന്ന് അറിയാം. രാവിലെ ഒന്പതരയ്ക്ക് ചേരുന്ന മന്ത്രിസഭായോഗം ഡി.ജി.പിയെ തീരുമാനിക്കും. ചുരുക്കപ്പട്ടികയിൽ മൂന്നുപേർ. റവാഡ ചന്ദ്രശേഖറിന് മുൻതൂക്കം. നിലവിൽ റോഡ് സുരക്ഷാ കമ്മീഷണറായ നിതിൻ അഗർവാൾ, കേന്ദ്ര സെക്രട്ടറിയേറ്റിൽ ക്യാബിനറ്റ് പദവിയോടെ ഡെപ്യൂട്ടേഷനിലുള്ള റവാഡ ചന്ദ്രശേഖർ, അഗ്നിരക്ഷാ സേന മേധാവി യോഗേഷ് ഗുപ്ത എന്നിവരാണ് യു.പി.എസ്.സി ചുരുക്ക പട്ടികയിലുള്ളത്.
🗞️👉 ‘ശസ്ത്രക്രിയ ഉപകരണങ്ങളുടെയും മരുന്നിന്റെയും ക്ഷാമം’; സർക്കാർ മെഡിക്കൽ കോളജുകൾക്ക് മുന്നിൽ പ്രതിഷേധവുമായി കോൺഗ്രസ്
സർക്കാർ മെഡിക്കൽ കോളജുകൾക്ക് മുന്നിൽ പ്രതിഷേധവുമായി കോൺഗ്രസ്. ശസ്ത്രക്രിയ ഉപകരണങ്ങളുടെയും മരുന്നിന്റെയും ക്ഷാമമുയർത്തിയാണ് പ്രതിഷേധം. ജൂലൈ ഒന്നിന് പ്രതിഷേധം സംഘടിപ്പിക്കും. സംസ്ഥാനത്തെ എല്ലാ സർക്കാർ മെഡിക്കൽ കോളേജുകൾക്ക് മുന്നിലും ഡി.സി.സികളുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ചും ധർണയും സംഘടിപ്പിക്കാനാണ് തീരുമാനം.
🗞️👉 കൊച്ചിയിലെ റേഞ്ച് റോവർ അപകടം; പോലീസിനെതിരെ മരിച്ച റോഷന്റെ കുടുംബം
കൊച്ചിയിൽ റേഞ്ച് റോവർ കാർ അപകടത്തിൽ പോലീസിനെതിരെ മരിച്ച റോഷന്റെ കുടുംബം. പോലീസ് അന്വേഷണത്തിൽ സംശയമുണ്ടെന്ന് കുടുംബം പറയുന്നു. ഇതുവരെ അന്വേഷണത്തിന്റെ ഒരു വിവരം അറിയിച്ചിട്ടില്ല. അന്വേഷണവുമായി ബന്ധപ്പെട്ട് പരാതി നൽകുന്നതിനെക്കുറിച്ച് ആലോചിക്കുന്നുവെന്നും റോഷന്റെ ഭാര്യ ശാലു പറഞ്ഞു.
🗞️👉 മെഡിക്കൽ കോളജിലെ ഉപകരണ ക്ഷാമം; അന്വേഷിക്കാൻ സമിതിയെ നിയോഗിക്കും
തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഉപകരണ ക്ഷാമവുമായി ബന്ധപ്പെട്ട് യൂറോളജി വിഭാഗം മേധാവി ഡോ ഹാരിസ് നടത്തിയ തുറന്നുപറച്ചിൽ അന്വേഷിക്കാനായി നാലംഗ സമിതി. മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ആരോഗ്യവകുപ്പിന് ശിപാർശ നൽകി. നാലംഗ സമിതി ആരോപണങ്ങൾ അന്വേഷിക്കണം. തിരുവനന്തപുരം മെഡിക്കൽ കോളജ് പ്രിൻസിപ്പലും കോട്ടയം മെഡിക്കൽ കോളജ് സൂപ്രണ്ടും സമിതിയിൽ ഉണ്ടാകും.മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ നൽകിയ ശിപാർശയിൽ ആരോഗ്യവകുപ്പ് ഉടൻ ഉത്തരവ് ഇറക്കിയേക്കും. മെഡിക്കൽ കോളജിലെ ഉപകരണക്ഷാമത്തെക്കുറിച്ച്ഒരു വര്‍ഷം മുന്‍പ് ആരോഗ്യമന്ത്രിയുടെ ഓഫീസിനെ ഉള്‍പ്പെടെ അറിയിച്ചിരുന്നുവെന്നും എല്ലാ വിഭാഗത്തിലും പ്രശ്‌നങ്ങളുണ്ടെന്നും പല വകുപ്പ് മേധാവിമാരും അത് തുറന്ന് പറയാത്തത് ഭയംകൊണ്ടാണെന്നുമാണ് ഡോ ഹാരിസ് പറയുന്നത്.
🗞️👉 സൂംബയുമായി സർക്കാർ മുന്നോട്ട് പോകണം: വെള്ളാപ്പള്ളി നടേശൻ
സൂംബയെ SNDP പൂർണമായും പിന്തുണയ്ക്കുന്നുവെന്ന് വെള്ളാപ്പള്ളി നടേശൻ. മുസ്ലീം സമുദായത്തിലെ ഒരു വിഭാഗം നേതൃത്വം ഇതിനെ എതിർക്കുന്നു. ഈ നിലപാട് ശരിയല്ല. വെറുതെ പ്രശ്നങ്ങൾ ഉണ്ടാക്കുന്നു. മതവികാരം വൃണപ്പെടുത്താൻ ശ്രമം.ഈ ശ്രമങ്ങളിൽ നിന്ന് ബന്ധപ്പെട്ടവർ പിന്മാറണം. സൂംബയുമായി സർക്കാർ മുന്നോട്ട് പോകണം. മത രാജ്യമോ മത സംസ്ഥാനമോ സൃഷ്ടിക്കാൻ ശ്രമമെന്ന് ആരെങ്കിലും പറഞ്ഞാൽ തെറ്റ് പറയാൻ കഴിയില്ലെന്നും വെള്ളാപ്പള്ളി വിമർശിച്ചു. നിലമ്പൂർ തെരഞ്ഞെടുപ്പ് സീറ്റ് യുഡിഎഫിന്റേത്, അവർ ജയിച്ചു.
🗞️👉 സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ കുട്ടികൾക്കുള്ള സൗജന്യ ഒ പി ടിക്കറ്റ് നിർത്തലാക്കി
സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ കുട്ടികൾക്ക് സൗജന്യമായി ഒപി ടിക്കറ്റ് നൽകുന്നത് നിർത്തിവച്ചു. നവജാത ശിശുക്കൾ മുതൽ 18 വയസു വരെയുള്ളവർ അഞ്ച്
രൂപ നൽകി വേണം ഒപി ടിക്കറ്റെടുക്കാൻ. ആരോഗ്യകിരണം പദ്ധതി മുടങ്ങിയതോടെയാണ്കുട്ടികൾക്കും ഒപി ടിക്കറ്റിന് കാശ് വാങ്ങി തുടങ്ങിയത്. കേന്ദ്രസർക്കാരിന്റെ സഹായത്തോടെ സംസ്ഥാന സർക്കാർ APL, BPL വ്യത്യാസമില്ലാതെ കുട്ടികൾക്ക് സൗജന്യ ചികിത്സ നൽകുന്ന പദ്ധതിയാണ് ആരോഗ്യ കിരണം. ഈ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് സർക്കാർ ആശുപത്രികളിൽ കുട്ടികൾക്ക് ഒപി ടിക്കറ്റ് സൗജന്യമാക്കിയിരുന്നത്. ആരോഗ്യ കിരണം പദ്ധതി മുടങ്ങിയതോടെയാണ് ഒപി ടിക്കറ്റിന് പണമടക്കേണ്ട സാഹചര്യമുണ്ടായത്.
🗞️👉 എഴുത്തുകാരന്‍ കെ എം സലിംകുമാര്‍ അന്തരിച്ചു’
ചിന്തകനും എഴുത്തുകാരനുമായ കെ.എം സലിം കുമാര്‍ അന്തരിച്ചു. 76 വയസായിരുന്നു. ന്യുമോണിയ ബാധിതനായി ചികിത്സയില്‍ കഴിയവേ എറണാകുളം ഇന്ദിരാ ഗാന്ധി ആശുപത്രിയില്‍ വെച്ച് ഇന്ന് പുലര്‍ച്ചെ ആയിരുന്നു മരണം സംഭവിച്ചത്. രണ്ട് പതിറ്റാണ്ടോളം കേരളത്തിലെ നക്‌സല്‍ മുന്നേറ്റങ്ങളുടെ ഭാഗമായിരുന്നു.
🗞️👉 കോഴിക്കോട് നെല്ലിക്കോട് മണ്ണിടിച്ചിലിൽ ഒരു തൊഴിലാളി മരിച്ചു
കോഴിക്കോട് തൊണ്ടയാട് ബൈപ്പാസിൽ നെല്ലിക്കോട് മണ്ണിടിഞ്ഞുണ്ടായ അപകടത്തിൽ ഒരു തൊഴിലാളി മരിച്ചു. പശ്ചിമബംഗാൾ സ്വദേശിയായ എലാഞ്ചർ ആണ് മരിച്ചത്. ഒരു മണിക്കൂർ നേരത്തെ രക്ഷാപ്രവർത്തനത്തിന് ശേഷമാണ് തൊഴിലാളിയെ പുറത്തെടുത്തത്. മണ്ണിനടിയിൽ അകപ്പെട്ട രണ്ട് പേരെ രക്ഷപ്പെടുത്തി. ഇവരെ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് ചികിത്സയ്ക്കായി മാറ്റിയിരിക്കുകയാണ്. രക്ഷാപ്രവർത്തനത്തിനിടയിലും മണ്ണിടിഞ്ഞത് പ്രതിസന്ധിയായി. അപകട സാധ്യത ചൂണ്ടിക്കാട്ടി ജില്ലാ കളക്ടർക്ക് ഉൾപ്പെടെ പരാതി നൽകിയിട്ടും, നടപടി ഉണ്ടായില്ലെന്ന് സമീപവാസികൾ പറഞ്ഞു.













