പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണുമ്പോൾ മുഖ്യമന്ത്രി വി.ഡി. സതീശന് ചാഞ്ചാട്ടമാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. പി.എം ശ്രീ പദ്ധതി അറബിക്കടലിൽ കളയുമെന്ന് പറഞ്ഞവരാണ് ഇപ്പോൾ അത് നടപ്പാക്കുന്നതെന്നും പാലം കടക്കുന്നതുവരെ മാത്രമാണ് ഇവരുടെ വർത്തമാനമെന്നും ബിനോയ് വിശ്വം വിമർശിച്ചു. സ്വയം നെഹ്റുവിയൻ സോഷ്യലിസ്റ്റ് എന്ന് വിശേഷിപ്പിക്കുന്നവർ നെഹ്റുവിനെ മറന്നുപോകരുതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിയെക്കുറിച്ചും ബിനോയ് വിശ്വം പ്രതികരിച്ചു. വൈദ്യുതി തടസ്സം നേരിടുമ്പോഴെല്ലാം അതിരപ്പിള്ളി എന്ന് വിളിച്ചുകൂവുന്നവരെ അദ്ദേഹം പരിഹസിച്ചു. മറ്റ് ബദലുകൾ മുന്നിലുണ്ടായിട്ടും അതിരപ്പിള്ളി പദ്ധതിക്കായി വാദിക്കുകയാണ്. ഡാമുകൾ വഴി വൈദ്യുതി ഉൽപ്പാദിപ്പിക്കുന്ന രീതി ലോകത്ത് അവസാനിക്കുകയാണെന്നും പുതിയ മാർഗ്ഗങ്ങളാണ് തേടേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പവർകട്ട് ഇല്ലാതെ ഭരിച്ച ചരിത്രമാണ് എൽ.ഡി.എഫിനുള്ളത് (LDF). മുൻപ് വൈദ്യുതി കരാറുകൾ റദ്ദാക്കിയത് എൽ.ഡി.എഫ് സർക്കാരല്ല, ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷനാണ്. എല്ലാം അറിഞ്ഞുകൊണ്ട് എൽ.ഡി.എഫ് സർക്കാരിനെ പഴിചാരുന്നത് നിലവിലെ ഭരണകൂടത്തിന്റെ കഴിവുകേട് മറച്ചുവെക്കാനാണെന്നും ബിനോയ് വിശ്വം ആരോപിച്ചു.
അതിനിടെ, പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങാൻ കെ.എസ്.ഇ.ബിക്ക് (KSEB) റെഗുലേറ്ററി കമ്മീഷൻ അനുമതി നൽകി. ഒക്ടോബർ മുതൽ മെയ് വരെയുള്ള കാലയളവിൽ ഹ്രസ്വകാല കരാറിലൂടെ വൈദ്യുതി വാങ്ങാനാണ് അനുമതി. ഏപ്രിൽ, മെയ് മാസങ്ങളിലെ പീക്ക് സമയങ്ങളിൽ യൂണിറ്റിന് 12.50 രൂപ വരെ നൽകി വൈദ്യുതി വാങ്ങാൻ കെ.എസ്.ഇ.ബിക്ക് അനുമതിയുണ്ട്.















