ന്യൂഡൽഹിയിൽ ആരംഭിക്കുന്ന 18-ാമത് ബ്രിക്സ് ഉച്ചകോടിക്ക് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനും തമ്മിലുള്ള ഉഭയകക്ഷി കൂടിക്കാഴ്ച ഇന്ന് നടക്കും. ഉച്ചകഴിഞ്ഞ് 3:30-ഓടെയാണ് ഇരുനേതാക്കളും ചർച്ച നടത്തുന്നത്. റഷ്യ-യുക്രൈൻ സംഘർഷം, ഇന്ധന ഇറക്കുമതി, ആണവോർജ്ജ മേഖലയിലെ സഹകരണം തുടങ്ങിയ തന്ത്രപ്രധാന വിഷയങ്ങൾ കൂടിക്കാഴ്ചയിൽ ചർച്ചയാകും. ഇന്ത്യയ്ക്ക് ആവശ്യമായ ക്രൂഡ് ഓയിലും രാസവളങ്ങളും കൂടുതൽ നൽകാൻ തയ്യാറാണെന്ന് റഷ്യ അറിയിച്ചിട്ടുള്ളതിനാൽ ഇതുസംബന്ധിച്ച അന്തിമ തീരുമാനങ്ങളും ചർച്ചയിൽ ഉരുത്തിരിഞ്ഞേക്കും.
മറ്റ് പ്രമുഖ ലോകനേതാക്കളുമായും പ്രധാനമന്ത്രി ഇന്ന് കൂടിക്കാഴ്ച നടത്തും. ഉച്ചയ്ക്ക് രണ്ട് മണിയോടെ ഡൽഹിയിലെത്തുന്ന ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാനുമായി വൈകിട്ട് 6:15-ന് പ്രധാനമന്ത്രി ചർച്ച നടത്തും. ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് സിറിൽ റാമഫോസ, അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ തുടങ്ങിയ നേതാക്കളും ഇന്ന് ഡൽഹിയിലെത്തും.
ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് നാളെ ഉച്ചയ്ക്ക് 12:25-നാണ് ഡൽഹിയിൽ എത്തുക. തുടർന്ന് നാളെ വൈകിട്ട് 5:45-ന് പ്രധാനമന്ത്രി മോദിയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. ഇരുരാജ്യങ്ങളും തമ്മിലുള്ള തന്ത്രപ്രധാന സാമ്പത്തിക സഹകരണം, ഇന്ത്യൻ വ്യവസായികൾക്കുള്ള ചൈനീസ് വിസ നിയന്ത്രണങ്ങൾ ഒഴിവാക്കൽ, ചൈനീസ് കമ്പനികളുടെ ഇന്ത്യയിലെ നിക്ഷേപ തടസ്സങ്ങൾ നീക്കൽ തുടങ്ങിയ വിഷയം കൂടിക്കാഴ്ചയിൽ ഉയർന്നുവരും.















